ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ വിദ്വേഷ പ്രസംഗം നടത്തിയ സമാജ് വാദി പാർട്ടി നേതാവ് അസംഖാന് മൂന്നുവർഷം തടവ്. 2019 ലാണ് സംഭവം. 74 കാരനായ അസംഖാന് കോടതി ജാമ്യം നൽകി. അപ്പീൽ നൽകാൻ, ഒരാഴ്ച സമയം അനുവദിച്ചു. ' എനിക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. എല്ലാ വാതിലുകളും അടഞ്ഞിട്ടില്ല. ഹൈക്കോടതിയിൽ അപ്പീൽ പോകും' സമാജ് വാദി പാർട്ടി എംഎൽഎ പറഞ്ഞു. അപ്പീൽ പോയില്ലെങ്കിൽ അസംഖാനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കും.

വിദ്വേഷ പ്രസംഗത്തിൽ അസം ഖാൻ അടക്കം മൂന്ന് പേരെയാണ് മൂന്ന് വർഷം തടവിനും 2000 രൂപ പിഴയ്ക്കും രാംപൂർ കോടതി ശിക്ഷിച്ചത്. 2019ൽ നടത്തിയ വിദ്വേഷ പരാമർശത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. റാപൂരിൽ നിന്നുള്ള എംഎൽഎ ആയ അസം ഖാൻ തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, മോഷണം എന്നിവയടക്കം തൊണ്ണൂറോളം കേസുകളിൽ പ്രതികളാണ്. 2020ൽ അറസ്റ്റിലായ അദ്ദേഹം 27 മാസം ജയിലിൽ കഴിഞ്ഞിരുന്നു. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്.

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കടുത്ത നടപടി വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് അസംഖാന് എതിരെ വിധി വന്നിരിക്കുന്നത്. പരാതികൾക്കായി കാത്തു നിൽക്കേണ്ടതില്ല. സ്വമേധയാ കേസെടുക്കുകയും അന്വേഷണം നടത്തി നിയമപരമായ നടപടി സ്വീകരിക്കുകയും വേണമെന്ന് ജസ്റ്റിസ് കെ.എം.ജോസഫ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു.