- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാക്കനാട് മജിസ്ട്രേറ്റ് കോടതിയലുള്ള കേസുകളിലെ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യം തള്ളി; ഹൈക്കോടതി വിധിയും റദ്ദാക്കിയില്ല; സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി; കേസുകൾ റദ്ദാക്കാതെ സുപ്രീംകോടതി തീരുമാനം
ന്യൂഡൽഹി: സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഇതോടെ സീറോ മലബാർ സഭയിലെ വിഭാഗിയത കോടതി കയറുമെന്ന് ഉറപ്പായി.
ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ചാണ് കർദിനാൾ ഉൾപ്പടെ നൽകിയ ഹർജികളിൽ വാദം കേട്ടത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയലുള്ള കേസുകളിലെ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കർദിനാൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരൻ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാൻ ശ്രമിച്ചെന്ന് കർദിനാൾ മാർ ആലഞ്ചേരി സുപ്രീം കോടതിയിൽ ആരോപിച്ചിരുന്നു.
കർദിനാളിന് അനുകൂല നിലപാടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ചത്. കർദിനാളിന് എതിരായ ഒരു പരാതി സർക്കാർ അന്വേഷണം നടത്തി അവസാനിപ്പിച്ചു. സർക്കാർ ഭൂമിയാണ് വിറ്റത് എന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തി. നിയമ വിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. കോടതി ആവശ്യപ്പെട്ടാൽ ഇനിയും അന്വേഷിക്കാമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം കേട്ട ശേഷവും കേസ് റദ്ദാക്കാൻ സുപ്രീംകോടതി തയ്യാറായില്ല.
സിറോ മലബാർ സഭയുടെ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കുന്നതിന് ബിഷപ്പുമാർക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. പള്ളി ഭൂമികൾ പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും സിവിൽ നടപടി ചട്ടത്തിലെ 92 ആം വകുപ്പ് ബാധകം ആയിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും, സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപതയും ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതും ഫലം കണ്ടില്ല.
കത്തോലിക്കാ പള്ളികൾക്ക് ബാധകം കാനോൻ നിയമം ആണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും, സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപതയും സുപ്രീംകോടതിയിൽ വാദിച്ചു. പള്ളി സ്വത്തുക്കൾ ട്രസ്റ്റ് ആണെന്ന മലങ്കര സഭാ കേസിലെ വിധി തങ്ങൾക്ക് ബാധകം അല്ലെന്നായിരുന്നു വാദം. ഇതൊന്നും കോടതി അംഗീകരിച്ചില്ല. എന്നാൽ ഹൈക്കോടതിയുടെ തുടർ ഉത്തരവിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. ഹൈക്കോടതി വിധിയും റദ്ദാക്കിയില്ല.
മറുനാടന് മലയാളി ബ്യൂറോ