- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് ഡൽഹി ഹൈക്കോടതി; നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാൻ അനുമതി; നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശം
ന്യൂഡൽഹി: വിദശകാര്യമന്ത്രാലയത്തിന്റെ എതിർപ്പ് കണക്കിലെടുക്കാതെ, നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് യെമനിൽ പോകാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി. യെമൻ പൗരനെ കൊല ചെയ്ത കേസിൽ വധശിക്ഷ കാത്തുകഴിയുകയാണ് മലയാളി നഴ്‌സായ നിമിഷപ്രിയ. യെമനിലെ ആഭ്യന്തര സാഹചര്യം അനുകൂലമല്ലെന്നും, യാത്ര പുനപരിശോധിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മകളെ യെമനിൽ പോയി സന്ദർശിക്കാനുള്ള അനുവാദം തേടി അമ്മ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി.
മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി ചോദിച്ചു. വാദത്തിനിടെ അനുമതി നൽകുന്നതിനെ വിദേശകാര്യ മന്ത്രാലയം എതിർത്തിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. മോചന ചർച്ചകൾക്കായി യെമൻ സന്ദർശിക്കാൻ അനുവദിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹർജി നൽകിയത്.
യെമനിൽ സൗകര്യം ഒരുക്കാൻ തയാറായവരുടെ പട്ടിക കോടതിക്ക് കൈമാറി. മുൻപ് യെമനിൽ ജോലി ചെയ്ത ഇന്ത്യക്കാരാണ് പട്ടികയിലുള്ളവർ. ഇവരോട് സത്യവാങ്മൂലം സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. യെമനിൽ പ്രേമകുമാരിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച തമിഴ്‌നാട് സ്വദേശി സാമുവേൽ ജെറോമിന്റെ വിവരങ്ങൾ കോടതിയെ അറിയിച്ചു. പ്രേമകുമാരിക്കൊപ്പം യാത്ര ചെയ്യാൻ സന്നദ്ധത അറിയിച്ച രണ്ട് മലയാളികളുടെ വിവരങ്ങളും ധരിപ്പിച്ചു. ഇതിനു പിന്നാലെയാണ് കോടതി പ്രേമകുമാരിക്ക് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ ഇന്ത്യക്കാർക്ക് യമനിലേക്ക് യാത്രാ അനുമതി ഇല്ലെന്ന് നിലപാട് അറിയിച്ച കേന്ദ്രം ഇക്കാര്യം പിന്നീട് കോടതിയിൽ തിരുത്തിയിരുന്നു. വർഷങ്ങളായി യമനിൽ ബിസിനസ് നടത്തുന്ന ഇന്ത്യക്കാർക്ക് യാത്രാനുമതി നൽകാറുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതമെന്നായിരുന്നു പ്രേമകുമാരിയുടെ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ കോടതിയിൽ പറഞ്ഞത്.
കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബം നഷ്ടപരിഹാരം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവു ലഭിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ വാദം.
പ്രേമകുമാരി, നിമിഷപ്രിയയുടെ മകൾ, സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ ട്രഷറർ കുഞ്ഞഹമ്മദ് നടുവിലക്കണ്ടി, കോർ കമ്മിറ്റിയംഗം സജീവ് കുമാർ എന്നിവരാണു യെമനിലേക്കു യാത്രാനുമതി തേടിയത്. എന്നാൽ, കുടുംബം യെമൻ സന്ദർശിച്ചാൽ അവിടെ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിനു സാധിക്കില്ലെന്നു വിദേശകാര്യ മന്ത്രാലയം നൽകിയ കത്തിൽ അറിയിച്ചു. യെമനിലെ ആഭ്യന്തര സാഹചര്യങ്ങൾ കാരണം ഇന്ത്യൻ എംബസി ജിബൂട്ടിയിലാണ് പ്രവർത്തിക്കുന്നത്. സനയിലെ സർക്കാരുമായി ഔപചാരിക ബന്ധമില്ല. കേസിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കത്തിൽ പറയുന്നു. വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ കഴിഞ്ഞ മാസം യെമനിലെ സുപ്രീം കോടതി തള്ളിയിരുന്നു. ഹൈക്കോടതി തീരുമാനമെടുത്തതോടെ, പ്രേമകുമാരിക്ക് വേണ്ട സൗകര്യങ്ങൾ വിദേശകാര്യമന്ത്രാലയം ചെയ്തുകൊടുക്കേണ്ടി വരും.
മറുനാടന് മലയാളി ബ്യൂറോ