- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രത്തിന് ഭക്തർ നൽകുന്ന പണം എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാൻ ദേവസ്വം ബോർഡിന് അധികാരമില്ലെ?; ഗുരുവായൂരിലെ പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിൽ തെറ്റുണ്ടോ?; കേസിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി നിർദ്ദേശം
ന്യൂഡൽഹി: ക്ഷേത്രത്തിന് ഭക്തർ നൽകുന്ന പണം എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ദേവസ്വം ബോർഡിന് ഇല്ലേയെന്ന് സുപ്രീം കോടതി. ഭക്തരിൽ നിന്ന് ഗുരുവായൂർ ദേവസ്വത്തിന് ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിൽ തെറ്റുണ്ടോയെന്നും സുപ്രീം കോടതി ആരാഞ്ഞു. ഗുരുവായൂർ ദേവസ്വം ബോർഡിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ നൽകാൻ ആകില്ലെന്ന ഉത്തരവിന് എതിരായ ഹർജിയിലാണ് സുപ്രീം കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. എതിർ കക്ഷികൾക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു. കേസിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി നിർദേശിച്ചു.
പ്രളയ കാലത്തും കോവിഡ് കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. എന്നാൽ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത് ദേവസ്വം ബോർഡിന്റെ പ്രവർത്തന പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി ഫുൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഗുരുവായൂർ ദേവസ്വം നിയമത്തിലെ വകുപ്പ് 27 പ്രകാരം ദുരിതാശ്വാസ ഫണ്ടിനായി പണം നീക്കിവയ്ക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്.
ഗുരുവായൂരപ്പന്റെ ഭക്തരുടെ താത്പര്യം കൂടി കണക്കിലെടുത്താണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതെന്ന് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ വാദിച്ചു. ക്ഷേത്ര ആവശ്യങ്ങൾക്കല്ലാതെയും ഫണ്ട് നൽകുന്നതിൽ തെറ്റില്ല. ധർമ്മ പ്രചാരകൻ ആയിരുന്നു ശ്രീകൃഷ്ണൻ. അതിനാൽ തന്നെ കൃഷ്ണന്റെ പേരിലുള്ള ക്ഷേത്രത്തിന് പൊതു ജനങ്ങൾക്കായി പണം ചെലവഴിക്കാവുന്നതാണെന്നും ദേവസ്വം ബോർഡ് വാദിച്ചു. ബോർഡിന് വേണ്ടി സീനിയർ അഭിഭാഷകരായ ആര്യാമ സുന്ദരം, ആർ. വെങ്കിട്ടരമണി, അഭിഭാഷകൻ എം. എൽ. ജിഷ്ണു എന്നിവർ ഹാജരായി.
ഭക്തരിൽനിന്ന് ലഭിക്കുന്ന പണം ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേത്രത്തിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ചെലവുകൾക്കുമായി വിനിയോഗിക്കാം എന്നതിൽ തർക്കമില്ലെന്ന് ചീഫ് ജസ്റ്റിസ് യു. യു. ലളിത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതു ജനങ്ങൾക്കുവേണ്ടി ചെലവഴിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം ബോർഡ് സംഭാവന ചെയ്യുന്നതിൽ തെറ്റുണ്ടോ എന്നും കോടതി വാക്കാൽ ആരാഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന പണം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. ക്ഷേത്രത്തിന് ലഭിക്കുന്ന പണം ചെലവഴിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ ദേവസ്വം ബോർഡിന് അധികാരമില്ലേയെന്നും സുപ്രീം കോടതി ആരാഞ്ഞു.
തുടർന്ന് കേസിലെ എതിർ കക്ഷികൾക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു. ഒക്ടോബർ പത്തിനകം മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ എതിർ കക്ഷികളോട് സുപ്രീം കോടതി നിർദേശിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും തൽസ്ഥിതി തുടരാനാണ് സുപ്രീം കോടതി നിർദേശിച്ചത്. കേസിൽ തടസ്സ ഹർജി നൽകിയിരുന്ന എതിർ കക്ഷികൾക്കുവേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവർ ഹാജരായി.