കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യമെടുത്ത പ്രതിക്ക് വിദേശ യാത്രയ്ക്ക് അനുമതി നൽകി ഹൈക്കോടതി. മതപണ്ഡിതനായ ചിറയൻകീഴിലെ എ എം നൗഷാദ് ബാഖവിയാണ് ഹൈക്കോടതിയെ സമീപിച്ചത്. മനാമയിലും ഷാർജയിലും നടക്കുന്ന മതപരിപാടിയിൽ പങ്കെടുക്കാനാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്.

വിചാരണ കോടതിയിൽ 50,000 രൂപ കെട്ടി വയ്ക്കണം. 30നകം തിരിച്ചെത്തണം, അടുത്ത ദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് അനുമതി നൽകിയത്. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് ഇളവ് അനുവദിച്ചത്. കേസിൽ നൗഷാദിന് കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് തൃശൂർ ചെറുതുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് നൗഷാദ് ബാഖവി. അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ നൗഷാദ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു.

കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കേരളത്തിനു പുറത്തു പോകരുതെന്ന് മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ വ്യവസ്ഥ വച്ചിരുന്നു. വിദേശത്തു മനാമയിൽ നടക്കുന്ന മതപരമായ ഒരു പരിപാടിയിലും ഷാർജയിലെ മറ്റൊരു പരിപാടിയിലും പങ്കെടുക്കാൻ ഇളവുതേടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.