- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തെ വാണിജ്യ കോംപ്ലക്സ് ആരാധനാലയമാക്കി മാറ്റാൻ അനുവദിക്കണമെന്ന് ഹർജി; അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 ആരാധനാലയങ്ങൾ; നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി
കൊച്ചി: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥനാ ഹാളുകളും അടച്ചുപൂട്ടണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. മലപ്പുറത്തുള്ള ഒരു മതവിഭാഗത്തിന്റെ സാംസ്‌കാരിക സംഘം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായകമായ ഉത്തരവ്.
അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസ് മേധാവിയോടും ചീഫ് സെക്രട്ടറിയോടും കോടതി നിർദ്ദേശിച്ചു. കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കുലർ സംസ്ഥാന സർക്കാർ പുറത്തിറക്കണമെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു.
മലപ്പുറം ജില്ലയിൽ ഒരു വാണിജ്യ കോംപ്ലക്സ് സംഘം പണിതിട്ടുണ്ട്. ഇത് ആരാധനാലയമാക്കി മാറ്റാൻ അനുവദിക്കണമെന്ന ഹർജി പരിഗണിച്ചാണ് ഉത്തരവ്. ആരാധനാലയമാക്കി മാറ്റാൻ അനുവദിക്കണമെന്ന് പറയുന്ന കെട്ടിടത്തിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
അങ്ങനെയെങ്കിൽ എന്തിനാണ് ഈ കെട്ടിടം ആരാധനാലയമാക്കി മാറ്റുന്നതെന്ന് കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കല്ക്ടറോടും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കോടതി റിപ്പോർട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനധികൃതമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന വിധി.
അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും നടപടിയെടുക്കണം. ഉചിതമായ അപേക്ഷകളിൽ മാത്രമേ ആരാധനാലയങ്ങൾക്കും പ്രാർത്ഥനാഹാളുകൾക്കും അനുമതി നൽകാവൂ. അപേക്ഷ പരിഗണിക്കുമ്പോൾ സമാനമായ ആരാധനാലയങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
അപൂർവ്വങ്ങളിൽ അപൂർവ്വമായിട്ടുള്ള സന്ദർഭങ്ങളിൽ മാത്രമേ കെട്ടിടങ്ങളെ ആരാധനാലയങ്ങളാക്കി മാറ്റാവൂ. ഇത്തരത്തിൽ അനുമതി നൽകുന്നതിന് മുൻപ് പൊലീസിന്റെയും ഇന്റലിജൻസിന്റെയും റിപ്പോർട്ട് തേടണമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.