- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്നു; ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്; ലീഗ് എംപിമാരുടെ തിരഞ്ഞെടുപ്പ് പ്രചാരണം പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്നും വാദം; ലീഗ് അടക്കം കക്ഷികൾക്ക് കേസിൽ കക്ഷി ചേരാം
ന്യൂഡൽഹി: മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയുടെ നോട്ടീസ്. കേന്ദ്ര സർക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസ് അയച്ചത്. നാല് ആഴ്‌ച്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.സയ്യദ് വാസിം റിസ്വി നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ എം ആർ ഷാ, കൃഷ്ണ മുരാരി എന്നിവർ അടങ്ങിയ ബെഞ്ച് നോട്ടിസ് അയച്ചത്.
ജനപ്രാതിനിധ്യ നിയമത്തിലെ 29(എ), 123(3) (3എ) എന്നീ വകുപ്പുകൾ പ്രകാരം മതപരമായ ചിഹ്നമോ പേരോ ഉപയോഗിച്ച് സ്ഥാനാർത്ഥികൾ വോട്ട് തേടാൻ പാടില്ല. എന്നാൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ചില സംസ്ഥാന പാർട്ടികൾ മതത്തിന്റെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. ചില രാഷ്ട്രീയ പാർട്ടികളുടെ കൊടികളിൽ മതപരമായ ചിഹ്നവുമുണ്ട്.
ഇതിനാൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ഹിന്ദു ഏകത ദൾ തുടങ്ങിയ പാർട്ടികളെ നിരോധിക്കണമെന്നാണ് ഹർജിക്കാരൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്.എന്നാൽ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ സ്ഥാനാർത്ഥിക്ക് മാത്രമല്ലെ ബാധകമെന്ന് കോടതി ചോദിച്ചു. രാഷ്ട്രീയ പാർട്ടികൾക്കും വ്യവസ്ഥ ബാധകമാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.
കേരളത്തിൽ നിന്ന് മുസ്ലിം ലീഗിന് ലോകസഭയിലും രാജ്യസഭയിലും അംഗങ്ങളുണ്ട്. അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണം പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിനോടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും ഒക്ടോബർ 18നകം മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാനാണ് സുപ്രീം കോടതി നിർദ്ദേശം. അതേ സമയം മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് കേസിൽ കക്ഷി ചേരാൻ സുപ്രീം കോടതി അനുമതി നൽകി.