കൊച്ചി: വ്യക്തിപരമായ പ്രീതിയല്ല, നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നതെന്ന് ഹൈക്കോടതി. ചീത്ത വിളിച്ചതുകൊണ്ട് മാത്രം ഗവർണർക്കുള്ള പ്രീതി നഷ്ടമാകില്ല. നിയമ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് പ്രീതി നഷ്ടമാവുകയെന്നും ഹൈക്കോടതി വ്യക്തമാക്കി.

ആരെങ്കിലും ബോധപൂർവം നിയമം ലംഘിച്ചോ എന്നാണ് ഗവർണർ നോക്കേണ്ടതെന്നും ഇത് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സെനറ്റ് അംഗങ്ങളെ പുറത്താക്കിയതിനെതിരായ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.

അതേസമയം, കേരള സർവകലാശാലയിലെ സെനറ്റ് അംഗങ്ങളുടെ നോമിനേഷൻ പിൻവലിച്ച തീരുമാനത്തെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സർവകലാശാല സെനറ്റ് അംഗമെന്ന നിലയിൽ ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിൽ അംഗങ്ങൾ പരാജയപ്പെട്ടുവെന്ന് ഗവർണർ പറഞ്ഞു. വൈസ് ചാൻസലർ നിയമനത്തിലെ കാലതാമസം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങളാണ് ചാൻസലറുടെ ഉത്തരവു സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

സെലക്ട് കമ്മിറ്റി രൂപീകരിച്ച ചാൻസലറുടെ നിയമാനുസൃതമായ നടപടി സെനറ്റ് വെല്ലുവിളിക്കുന്നതു നിയമവിരുദ്ധമാണ്. സെനറ്റിന്റെ നടപടി കേരള സർവകലാശാലാ നിയമത്തിലെ വ്യവസ്ഥകൾക്ക് യോജിച്ചതല്ല. അതു പ്രകടമായ അധിക്ഷേപമാണ്. ചാൻസലർ പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിക്കണമെന്ന സെനറ്റിന്റെ ഏകകണ്ഠമായ തീരുമാനത്തിൽ തന്റെ നോമിനികൾ കക്ഷികളാകുന്നത് നിയമവിരുദ്ധമാണ്. നോമിനികൾ അധികാരപരിധി വിട്ടാണ് പെരുമാറിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹൈക്കോടതി നിർദ്ദേശത്തിൽ ചാൻസലർ നാമനിർദ്ദേശം പിൻവലിച്ചതിന്റെ രേഖകൾ ഹാജരാക്കിയിട്ടുണ്ട്.

പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങളാണ് ചാൻസലറുടെ ഉത്തരവു സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ വരെ പുതിയ സെനറ്റർമാരെ നാമനിർദ്ദേശം ചെയ്യരുതെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. അതേസമയം നോമിനേഷൻ പിൻവലിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല.