കൊച്ചി: കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.ഹൈക്കോടതി രജിസ്രടാർ ജനറൽ കൊല്ലം ലേബർ കോടതിയിലേക്ക് സ്ഥലംമാറ്റി ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്.

പീഡനകേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ ഉത്തരവിൽ ജഡ്ജി എസ് കൃഷ്ണകുമാർ ഇരയുടെ വസ്ത്രത്തെ കുറിച്ച് നടത്തിയ പരാർശങ്ങൾ വിമർശിക്കപ്പെട്ടിരുന്നു. പരാതിക്കാരി പ്രകോപനപരമായ വസ്ത്രങ്ങൾ ധരിച്ചുവെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ . ഇതിനെതിരെ പീഡനത്തിരയായ യുവതി പരാതി നൽകിയിരുന്നു. തുടർന്നാണ് സ്ഥലമാറ്റം ഉണ്ടായത്.

സ്ഥലംമാറ്റത്തിനെതിരെ സെഷൻസ് ജഡ്ജ് നൽകിയ ഹർജി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് എസ്.കൃഷ്ണകുമാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് മൊഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ച് കഴിഞ്ഞയാഴ്ച സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തു. തുടർന്ന് ഇരു വിഭാഗത്തിന്റെയും വാദങ്ങൾ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയത്.

തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു എന്നും ലേബർ കോടതിയിലെ ഡെപ്യൂട്ടേഷൻ പോസ്റ്റിലേക്ക് മാറ്റിയത് ചട്ട വിരുദ്ധമാണെന്നായിരുന്നു ജഡ്ജി എസ് കൃഷ്ണകുമാറിന്റെ വാദം.