- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷയുടെ പേരിൽ വിദ്യാർത്ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ല; ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗം; കോഴിക്കോട് മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റൽ പ്രവേശന വിഷയത്തിൽ ഹൈക്കോടതിയുടെ നിരീക്ഷണം; സർക്കാർ നിലപാട് അറിയിക്കാൻ നിർദ്ദേശം
കൊച്ചി: മെഡിക്കൽ കോളജിലെ ലേഡീസ് ഹോസ്റ്റൽ പ്രവേശനം സംബന്ധിച്ച് സർക്കാർ നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം. ബുധനാഴ്ച നിലപാട് അറിയിക്കണം. പ്രായപൂർത്തിയായ പൗരന്മാരെ അവർക്ക് ഇഷ്ടമുള്ളയിടത്ത് പോകാൻ അനുവദിച്ചുകൂടെയെന്നും കോടതി ചോദിച്ചു. കേസിൽ വനിതാ കമ്മീഷനും ബുധനാഴ്ച നിലപാട് അറിയിക്കും.
സുരക്ഷയുടെ പേരിൽ വിദ്യാർത്ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ല. ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമാണ്. ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. സുരക്ഷയുടെ പേരിൽ വിദ്യാർത്ഥിനികൾ ക്യാമ്പസിനുള്ളിൽ പോലും ഇറങ്ങരുതെന്ന് ഭരണകൂടം പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. വിദ്യാർത്ഥികളുടെ ജീവന് മെഡിക്കൽ കോളജ് ക്യാമ്പസിൽ പോലും സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണോ ഉള്ളതെന്ന് കോടതി ചോദിച്ചു. പെൺകുട്ടികൾക്ക് ഹോസ്റ്റലുകളിൽ പ്രവേശനത്തിന് രാത്രി പത്ത് എന്ന സമയനിയന്ത്രണം വച്ചതിന്റെ കാരണം വ്യക്തമാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.
പത്തുമണിക്ക് മുൻപ് ഹോസ്റ്റലിൽ എത്തണമെന്നതാണ് അവിടുത്തെ നിയമം. ഇതിനെ കഴിഞ്ഞ ദിവസം പെൺകുട്ടികൾ ചോദ്യം ചെയ്തിരുന്നു. പത്തുമണി കഴിഞ്ഞാൽ ലേഡീസ് ഹോസ്റ്റലിന്റെ ഗേറ്റ് അടയ്ക്കുകയാണ് പതിവ്. ഇതോടെ വൈകിയെത്തുന്ന കുട്ടികൾ ഏറെ നേരം പുറത്ത് കാത്തിരിക്കണമായിരുന്നു. മെഡിക്കൽ കോളജിലെ ലൈബ്രറി പതിനൊന്നരവരെ പ്രവർത്തിക്കാറുണ്ട്. അങ്ങനെയെങ്കിൽ ലൈബ്രറി അതുവരെ ഉപയോഗിക്കാൻ അവകാശമുണ്ടെന്നായിരുന്നു വിദ്യാർത്ഥിനികളുടെ നിലപാട്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ സമയനിയന്ത്രണം ഇല്ല. തുടർന്ന് വിഷയത്തിൽ വനിതാ കമ്മീഷൻ ഇടപെടുകയും ചെയ്തു. ആൺ പെൺ വ്യത്യാസമില്ലാതെ തന്നെ കാര്യങ്ങൾ നടക്കണമെന്നാണ് വനിതകമ്മീഷന്റെ നിർദ്ദേശം. തുടർന്നാണ് വിദ്യാർത്ഥിനികൾ ഹൈക്കോടതിയെ സമീപിച്ചത്.
സമരത്തെ തുടർന്ന് പ്രിൻസിപ്പാളുമായി വിദ്യാർത്ഥിനികൾ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടർന്ന് പ്രശ്നം പരിഹരിക്കാനായി വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, കോളജ് അധികൃതർ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു. സർക്കാർ നിയമം അനുസരിച്ചാണ് ഹോസ്റ്റൽ പ്രവർത്തനമെന്നും ലിംഗ വിവേചനമല്ലെന്നും വിശദീകരിച്ച് മെഡിക്കൽ കോളജ് അധികൃതർ രംഗത്ത് വന്നിരുന്നു. രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും നിലവിലുള്ള നിയമം തുടരുന്നതിനാണ് താൽപര്യമെന്നും പ്രിൻസിപ്പാൾ അറിയിക്കുകയും ചെയ്തു.