- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടി നൽകിയ അപകീർത്തി കേസിലെ നഷ്ടപരിഹാര വിധി അസ്ഥിരപ്പെടുത്തി; വി എസ് അച്യുതാനന്ദന് ആശ്വാസം; അപ്പീലിൽ വിധി പറഞ്ഞത് തിരുവനന്തപുരം ജില്ലാ കോടതി
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി നൽകിയ അപകീർത്തി കേസിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആശ്വാസം. ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന വിധി തിരുവനന്തപുരം ജില്ലാ കോടതി അസ്ഥിരപ്പെടുത്തി. അപകീർത്തി പരാമർശത്തിൽ വി എസ് 10,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി വിധി.
തിരുവനന്തപുരം സബ് കോടതി വിധിക്കെതിരെ വി എസ് നൽകിയ അപ്പീലിലാണ് ജില്ലാ കോടതി നടപടി. സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്.
സോളാർ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.
വിഎസിനെതിരെ 2014 ലാണ് ഉമ്മൻ ചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്തത്. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച വക്കീൽ നോട്ടീസിൽ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയിൽ ഫയൽ ചെയ്തപ്പോൾ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വി എസ് ഉമ്മൻ ചാണ്ടിക്ക് നൽകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.