കൊച്ചി: സംസ്ഥാനത്ത് അറുപത് ജിഎസ്എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര നിയമം നിലനിൽക്കെ സംസ്ഥാന സർക്കാർ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്റെ നടപടി. എന്നാൽ അറുപത് ജി എസ് എമ്മിന് താഴെയുള്ള ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം തുടരും.

ജസ്റ്റിസ് എൻ നഗരേഷിന്റെ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. പ്ലാസ്റ്റിക് വേസ്റ്റ് ചട്ടപ്രകാരം, നിരോധനത്തിന് അധികാരം കേന്ദ്രസർക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് കോടതി ഉത്തരവ്.

സംസ്ഥാനത്തെ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പൂർണമായി തടഞ്ഞുകൊണ്ട് സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ അറുപത് ജി എസ് എമ്മിന് മുകളിലുള്ള നോൺ വൂവൺ ക്യാരി ബാഗുകൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ അടുത്തയിടെ നിയമഭേദഗതി കൊണ്ടുവന്നു. തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന പുനരുപയോഗ സാധ്യതയുള്ള ക്യാരി ബാഗുകളാണ് അറുപത് ജി എസ് എമ്മിന് മുകളിൽ വരിക.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി നിലനിൽക്കെ സംസ്ഥാന സർക്കാരിന്റെ ഉത്തരവിന് നിയമപരമായി പ്രസക്തിയില്ല എന്നായിരുന്നു ഹൈക്കോടതിയിലെ ഹർജിയിലെ പ്രധാന വാദം. ഇത്തരം ക്യാരി ബാഗ് നിർമ്മാതാക്കളും ചില സ്വകാര്യ വ്യക്തികളുമാണ് കോടതിയെ സമീപിച്ചത്. കേന്ദ്ര നിയമ ഭേദഗതി നിലനിൽക്കെ സംസ്ഥാന സർക്കാരിന്റെ ഉത്തരവിന് പ്രസക്തിയില്ലെന്ന കണ്ടെത്തലോടെയാണ് അറുപത് ജി എസ്എമ്മിന് മുകളിലുള്ള ക്യാരിബാഗുകളുടെ നിരോധനം റദ്ദാക്കിയത്.

പ്രകൃതി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ നിരോധന ഉത്തരവ് ഉറക്കിയത്. ഇത്തരം പ്ലാസ്റ്റിക് കവറുകൾ ഭൂമിയിൽ നശിക്കാതെ കിടക്കുന്നു എന്നു വിലയിരുത്തിയാണ് നിശ്ചിത പരിധിയിൽ കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നത്.

നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോക്ടർ തിരുമേനിയും മറ്റും സമർപ്പിച്ച ഹർജികൾ അനുവദിച്ചതാണ് കോടതി ഉത്തരവ്.