കൊച്ചി : ശബരിമലയിൽ തീർത്ഥാടകരെ വാച്ചർ തള്ളിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തീർത്ഥാടകരെ തള്ളാൻ ആരാണ് അദ്ദേഹത്തിന് അനുവാദം നൽകിയതെന്ന് കോടതി ചോദിച്ചു. തിരക്ക് നിയന്ത്രിക്കാൻ നിരവധിയായ മാർഗങ്ങളുണ്ട്. എങ്ങനെ ഇയാൾ ഭക്തരുടെ ദേഹത്ത് തൊടുമെന്നും കോടതി ചോദിച്ചു. പൊലീസുകാർ ഉൾപ്പെടെ മറ്റു പലരും അവിടെ ഭക്തരെ നിയന്ത്രിച്ചിട്ടുണ്ട്. ബോധപൂർവ്വം ചെയ്ത സംഭവമല്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.

എങ്ങനെ ഈ പ്രവർത്തിയെ ന്യായീകരിക്കാൻ ആകുമെന്ന് സർക്കാറിനോട് കോടതി ചോദിച്ചു. ഭക്തർ മണിക്കൂറുകൾ ക്യൂ നിന്നാണ് ദർശനത്തിന് എത്തിയത്. അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചോദിച്ച കോടതി സംഭവത്തിന്റെ വീഡിയോ കോടതി പരിശോധിക്കുകയാണ്. ദേവസ്വം വാച്ചറെ കേസിൽ കക്ഷിയാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, പി ജി അജിത്ത് കുമാർ എന്നിവർ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മണിക്കൂറുകൾ നീണ്ട ക്യൂവിന് ശേഷം ശ്രീകോവിലിന് മുന്നിൽ ഒരു നിമിഷമെങ്കിലും അയ്യനെ കാണാൻ എത്തുന്നവരെയാണ് യാതൊരു ദാക്ഷണ്യവും കൂടാതെ ദേവസ്വം ജീവനക്കാരൻ കൈയേറ്റം ചെയ്യുന്നത്. പല ഭക്തരെയും കഴുത്തിന് പിടിച്ച് ഇയാൾ മാറ്റുന്നതും വീഡിയോയിൽ കാണാം. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ വാച്ചർ തസ്തികയിൽ ജോലി ചെയ്യുന്ന അരുൺ എന്ന ദേവസ്വം ബോർഡ് ജീവനക്കാരനാണ് ഭക്തരോട് മോശമായി പെരുമാറിയത്. ശബരിമലയിൽ സ്‌പെഷൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഇടത് യൂണിയൻ നേതാവാണ്. തിരുവനന്തപുരത്തെ സിപിഎം കുടുംബാഗം. മന്ത്രി വി ശിവൻകുട്ടിയുടെ അടുത്ത അനുയായിയായ പെരുന്താന്നി രാജുവാണ് അരുണിന്റെ സഹോദരൻ.

തിരുവനന്തപുരം കോർപ്പറേഷനിലേക്ക് കഴിഞ്ഞ തവണ പെരുന്താന്നി രാജു മത്സരിച്ചിരുന്നു. മുമ്പ് ശിവൻകുട്ടി കൗൺസിലറായ മണ്ഡലമാണ് പെരുന്താന്നി. ഇവിടെ പെരുന്താന്നി രാജു മത്സരിച്ചെങ്കിലും കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് പോയി. മുമ്പ് ആയിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം ജയിച്ചിരുന്ന വാർഡാണ് പെരുന്താന്നി. ഇവിടെ ഏറെ സ്വാധീനമുള്ള സിപിഎം നേതാവാണ് രാജു. അങ്ങനൊരു സിപിഎം നേതാവിന്റെ സഹോദരനെതിരെയാണ് ബിജെപി നേതാവ് ആരോപണം ഉന്നയിക്കുന്നത്. എന്നാൽ മകരവിളക്കിന് ശേഷമുള്ള അത്ഭുത പൂർവ്വമായ തിരക്ക് നിയന്ത്രിക്കാനായിരുന്നു ഇതെല്ലാമെന്ന് ദേവസ്വം ബോർഡും പറയുന്നു. അരുണിനെതിരെ നടപടിയൊന്നും എടുക്കില്ല.

സോപാനത്ത് വലിയ തിരക്കാണ് മകര വിളക്കിന് ശേഷം അനുഭവപ്പെടാറുള്ളത്. അതിനിടെ ഇതരസംസ്ഥാനക്കാരായ ഭക്തരുൾപ്പടെ ഇയാളുടെ കൈക്കരുത്തിന് ഇരയാകുന്നുണ്ട്. സംഭവത്തിൽ സമൂഹമാധ്യമങ്ങളിലടക്കം ഭക്തർ പ്രതിഷേധിക്കുന്നു. ജീവനക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മകരവിളക്കിന് ശേഷം സോപാനത്തെ ദൃശ്യങ്ങൾ ചില ചാനലുകൾ തൽസമയം നൽകിയിരുന്നു. ഈ വീഡിയോ മൊബൈലിൽ എടുത്താണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. യൂണിയൻ നേതാവായ അരുൺ മുമ്പ് ദേവസ്വം ബോർഡ് അംഗത്തിന്റെ പേഴ്സണൽ സ്റ്റാഫിലും പ്രവർത്തിച്ചിട്ടുണ്ട്.

ഇടതുപക്ഷ യൂണിയനായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡരേഷൻ സംസ്ഥാന സെക്രട്ടറിയാണ്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സിപിഎം നേതാക്കൾക്കുമൊപ്പം ഇയാൾ നിൽക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മകരവിളക്ക് ദിനത്തിൽ പമ്പയിലെയും ശബരിമലയിലെയും സന്നിധാനത്തെയും സർക്കാർ- ദേവസ്വം ക്രമീകരണങ്ങൾ പാളിയതായി ആക്ഷേപമുണ്ട്. തിരക്ക് അനിയന്ത്രിതമായതോടെ ഭക്തരെ എരുമേലിയിൽ മണിക്കൂറുകളോളം തടഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടുന്ന ഭക്തർ അഞ്ച് മണിക്കൂറിലേറെ ക്യൂ നിന്നാണ് കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയത്. ഇവരെയാണ് ഇടതുപക്ഷ നേതാവ് നിർദ്ദയം ശ്രീകോവിലിന് മുന്നിൽ നിന്നും തള്ളി മാറ്റിയത്.