- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് ചുട്ട് കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയ സംഭവം; പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്; ദൃക്സാക്ഷികൾ ഇല്ലാത്ത ആനാട് സുനിത കൊല കേസിൽ നിർണ്ണായകമായത് ശാസ്ത്രീയ തെളിവുകളും വിദഗ്ധരുടെ മൊഴികളും
തിരുവനന്തപുരം: ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനഭവനിൽ സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ പ്രതിയായ ഭർത്താവ് ജോയ് എന്ന ജോയ് ആന്റണിയെ കോടതി ജീവപര്യന്തം കഠിന തടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരു വർഷം അധിക തടവ് അനുഭവിക്കണം. ജീവപര്യന്ത തടവിന് പുറമേ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് പ്രതിയെ ശിക്ഷിച്ചത്.
2013 ഓഗസ്റ്റ് മൂന്നിനാണ് പ്രതി തന്റെ ഭാര്യയെ മൺവെട്ടി കൈ കൊണ്ട് തലയക്ക് അടിച്ച് വീഴ്‌ത്തിയ ശേഷം ജീവനോടെ ചുട്ടെരിച്ച് മൂന്ന് കഷ്ണങ്ങളാക്കി മുറിച്ച മൃതദേഹം മൂന്ന് ദിവസം സ്വന്തം കിടപ്പുമുറിയിൽ സൂക്ഷിച്ച ശേഷം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചത്. ഏഴും അഞ്ചും വയസുള്ള പെൺകുട്ടികളുടെ മുന്നിലിട്ടാണ് പ്രതി സുനിതയെ തലയ്ക്ക് അടിച്ചു വീഴ്‌ത്തി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചത്. ഇതിനിടെ പ്രതിയുടെ മാതാവ് കുട്ടികളെ അടുത്ത വീട്ടിലേയ്ക്ക് കൂട്ടി കൊണ്ട് പോയി. ഇതിനുശേഷമാണ് പ്രതി സുനിതയെ ചുട്ടെരിച്ചതും മൃതദേഹം കഷ്ണങ്ങളാക്കിയതും. അടുത്ത ദിവസം കുട്ടികളോട് അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്ന് പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചു.
നിരന്തരം പ്രതി കുട്ടികളെയും ഉപദ്രവിച്ചിരുന്നതുകൊണ്ടാണ് സുനിത വീട്ട് ജോലിക്ക് പോയി കിട്ടുന്ന പണം ഉപയോഗിച്ച് കുട്ടികളെ ഒരു സ്വകാര്യ സ്‌കൂളിന്റെ കോൺവെന്റിൽ നിർത്തി പഠിപ്പിച്ചിരുന്നത്. എല്ലാ വെള്ളിയാഴ്ചയും കുട്ടികളെ വിളിച്ചു കൊണ്ട് വന്ന ശേഷം തിങ്കളാഴ്ച സുനിത തന്നെ കോൺവെന്റിൽ കൊണ്ട് വിടുമായിരുന്നു. സുനിത ഇടയ്ക്കിടെ സ്‌കൂളിലെത്തി അദ്ധ്യാപകരെ കണ്ട് കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളും അന്വേഷിച്ചിരുന്നു.
സുനിത കൊല്ലപ്പെട്ട ശേഷം സുനിതയെ കാണാതിരുന്ന മദർ സുപ്പീരിയർ കുട്ടികളോട് വിവരം അന്വേഷിച്ചപ്പോൾ അമ്മ മറ്റൊരാളോടൊപ്പം പോയെന്ന് അച്ഛൻ പറഞ്ഞതായി കുട്ടികൾ മദറിനോട് പറഞ്ഞു. ഇതന്വേഷിക്കാൻ സുനിതയുടെ വീട്ടിലെത്തിയ മദറിനെ വീട്ടിൽ കയറ്റാൻ ജോയ് തയ്യാറായില്ല. സംശയം തോന്നിയ മദർ വീടിന്റെ പരിസരം നിരീക്ഷിച്ചപ്പോൾ സെപ്റ്റിക് ടാങ്കിന് സമീപം പോകുന്നതിനെ ജോയ് ശക്തമായി തടഞ്ഞിരുന്നെന്ന് മദർ കോടതിയിൽ മൊഴി നൽകിയിരുന്നു.
ബന്ധുക്കളോ സ്വന്തക്കാരോ ഇല്ലാതിരുന്ന സുനിതയ്ക്ക് വേണ്ടി പരാതി നൽകിയത് പോലും അന്നത്തെ ആനാട് വാർഡ് മെമ്പർ ആയിരുന്ന ഷിജുകുമാറാണ്. ജോയ് തന്നെ ക്രൂരമായി മർദ്ദിക്കുന്നതിനെ സംബന്ധിച്ച് സുനിത തന്നോട് പരാതി പറഞ്ഞിട്ടുള്ളതായും ഇതിനെ സംബന്ധിച്ച് താൻ ജോയിയെ താക്കീത് ചെയ്തിരുന്നതായും മെമ്പർ കോടതിയിൽ മൊഴി നൽകിയിരുന്നു. സ്ത്രീകളടക്കമുള്ള നാട്ടുകാരാണ് സുനിതയക്ക് വേണ്ടി മൊഴി നൽകാൻ കോടതിയിൽ എത്തിയത്. പലപ്പോഴും പ്രതിഭാഗത്തിന്റെ ചോദ്യങ്ങൾക്ക് ഏറെ വൈകാരികമായാണ് ഗ്രാമവാസികളായ സ്ത്രീകൾ പ്രതികരിച്ചിരുന്നത്.
കുട്ടികൾ സുരക്ഷിതർ
കൊല്ലപ്പെട്ട സുനിതയുടെ കുട്ടികൾ നിലവിൽ സുരക്ഷിതമായ കരങ്ങളിലാണ് ഇപ്പോൾ. അമ്മ കൊല്ലപ്പെടുകയും അച്ഛൻ ജയിലിലാകുകയും ചെയ്ത സാഹചര്യത്തിൽ അനാഥരായ കുട്ടികൾ ഒരു അനാഥാലയത്തിന്റെ സംരക്ഷണയിലായിരുന്നു. ഇവരെ പിന്നീട് ആലപ്പുഴയുള്ള ഒരു കുടുംബം നിയമപരമായി ദത്ത് എടുതത്തോടെ കുട്ടികൾ സുരക്ഷിതരായി മാറി. സംഭവം നടക്കുമ്പോൾ ഏഴും അഞ്ചും വയസ് ഉണ്ടായിിരുന്ന പെൺകുട്ടികൾ രണ്ട് പേരും അമ്മയുടെ കൊലയിൽ അച്ഛനെതിരെ സാക്ഷി പറയാൻ കോടതിയിൽ എത്തിയിരുന്നു.
കോടതിയിൽ എത്തിയ കുട്ടികൾ പ്രതിയെ കാണാൻ കൂട്ടാക്കുകയോ പ്രതിയുടെ സാന്നിദ്ധ്യത്തിൽ മൊഴി നൽകാനോ തയ്യാറായില്ല. കോടതി ഇടപെട്ട് പ്രതിയെ കോടതി മുറിയക്ക് പുറത്ത് നിർത്തിയാണ് കുട്ടികളുടെ മൊഴി എടുത്തത്. കുട്ടികൾ കോടതിയിൽ മൊഴി പറയാൻ എത്തിയതും, കൊല്ലപ്പെട്ടത് സുനിതയാണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ പ്രോസിക്യൂഷന് ആവശ്യമായ ഡി. എൻ. എ ടെസ്റ്റിന് രക്ത സാമ്പിൾ നൽകാൻ കോടതിയിൽ എത്തിയതും തങ്ങളുടെ പുതിയ മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു. പിഴ തുക പ്രതി ഒടുക്കിയാൽ അത് കുട്ടികൾക്ക് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഇരകൾക്കായുള്ള സർക്കാർ നിധിയിൽ നിന്ന് കുട്ടികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്.
നിർണ്ണായകമായത് ശാസ്ത്രീയ തെളിവുകളും വിദഗ്ധരുടെ മൊഴികളും.
ദൃക് സാക്ഷികൾ ആരും ഇല്ലാതിരുന്ന ആനാട് സുനിത കൊലക്കേസിൽ പ്രോസിക്യൂഷന് സഹായകരമായത് ശാസ്ത്രീയ തെളിവുകളും വിദഗ്ധരുടെ മൊഴികളും. സുനിതയെ പ്രതി ജോയ് തലയക്ക് അടിച്ചു വീഴ്‌ത്തിയ ശേഷം ശരീരത്തിൽ മണ്ണെണ്ണ ഒഴിക്കുന്നത് കണ്ടതായി സുനിതയുടെ മക്കൾ മൊഴി നൽകിയിരുന്നെങ്കിലും കൊല്ലപ്പെട്ടത് സുനിതയല്ലെന്ന് ആദ്യം മുതൽ അവകാശപ്പെട്ടിരുന്ന പ്രതിഭാഗം വാദം ഖണ്ഡിക്കാൻ പ്രോസിക്യൂഷന് സഹായകരമായത് സുനിതയുടെ ഡി. എൻ. എ പരിശോധനാ ഫലവും സുനിതയുടെ മൃതദേഹം പോസ്റ്റ് മാർട്ടം ചെയ്ത മുൻ ഫോറൻസിക് വിദഗ്ദ ഡോ. കെ. ശ്രീകുമാരിയുടെ മൊഴികളുമാണ്.
മണ്ണെണ്ണ ഒഴിച്ച് പ്രതി ചുട്ട് എരിക്കുമ്പോൾ സുനിത അബോധാവസ്ഥയിലായിരുന്നെന്നും തലയക്ക് ഏറ്റ മാരകമായ ക്ഷതമാണ് അബോധാവസ്ഥയക്ക് കാരണമായതെന്നും ഡോക്ടർ കോടതിയിൽ മൊഴി നൽകിയിരുന്നു. സ്റ്റേറ്റ് ഫോറൻസിക് ലാബിൽ സൂക്ഷിച്ചിരുന്ന സുനിതയുടെ മൃതദേഹ അവശിഷ്ടങ്ങളുമായി സുനിതയുടെ കുട്ടികളുടെ രക്ത സാമ്പിൾ താരതമ്യം ചെയ്ത് ഡി. എൻ. എ പരിശോധന നടത്തിയ അസിസറ്റൻഡ് ഡയറക്ടർ ഡോ. കെ. വി. ശ്രീവിദ്യ യുടെ മൊഴികളാണ് ഏറെ നിർണ്ണായകമായത്. കൊലപാതകം നടന്ന് ഒൻപത് വർഷത്തിന് ശേഷം നടത്തിയ ഡി. എൻ. എ പരിശോധനയിൽ കൊല്ലപ്പെട്ടത് സുനിതയാണെന്ന് ഡോക്ടർ ഉറപ്പിച്ചു. പ്രതിയുടെ വസ്ത്രങ്ങളിൽ മണ്ണെണ്ണയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതും കത്തികരിഞ്ഞ സുനിതയുടെ മൃതദേഹ അവശിഷ്ടങ്ങളിലും പ്രതി സുനിതയെ തലയക്ക് അടിച്ചു വീഴ്‌ത്താൻ ഉപയോഗിച്ച മൺവെട്ടി കൈയിലും മണ്ണെണ്ണയുടെ സാന്നിദ്ധ്യമുള്ളതായി ഡോ. ശ്രീവിദ്യ കണ്ടെത്തുകയും ഇക്കാര്യം അവർ കോടതിയിൽ മൊഴി നൽകുകയും ചെയ്തു.
ആർ. ഡി. ഒ യുടെ നിർദ്ദേശപ്രകാരം നെടുമങ്ങാട് തഹസീൽദാർ ആർ. എസ്. ബൈജുവിന്റെ സാന്നിദ്ധ്യത്തിലാണ് പ്രതി ജോയ് ആന്റണിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് കൊല്ലപ്പെട്ട സുനിതയുടെ മൃതദേഹ അവശിഷ്ടം കണ്ടെടുത്തത്. സമീപവാസിയായ സുകുവാണ് പൊലീസിന് വേണ്ടി സെപ്റ്റിക് ടാങ്കിൽ ഇറങ്ങി മൃതദേഹ അവശിഷ്ടങ്ങൾ പുറത്ത് എടുത്തത്. അഴുകി ദ്രവിച്ച അസ്ഥികൂടവും പൊട്ടിയ സ്വർണ്ണമാലയുടെ കഷ്ണവും കത്തികരിഞ്ഞ വസ്ത്രങ്ങളുമാണ് സുകു സെപ്റ്റിക് ടാങ്കിൽ നിന്ന് പുറത്ത് എടുത്തത്. ഇക്കാര്യങ്ങൾ ആർ. എസ്. ബൈജുവും സുകുവും കോടതിയിൽ മൊഴി നൽകിയിരുന്നു.
പ്രോസിക്യൂഷന്റെ അവസരോചിതമായ ഇടപെടൽ
സുനിത കൊലക്കേസ് അന്വേഷിച്ച അന്നത്തെ നെടുമങ്ങാട് സി. ഐയുടെ നേതൃത്ത്വത്തിലെ അന്വേഷണ വീഴ്ച പ്രോസിക്യൂഷൻ പുനരുജ്ജീവിപ്പിച്ചത് കോടതിയുടെ സഹായത്തോടെ . കൊല്ലപ്പെട്ടത് സുനിതയാണെന്ന് പോലും സ്ഥാപിയക്കാതെ കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷന്റെ അവസരോചിതമായ ഇടപെടൽ കൊണ്ടാണ് കോടതിയുടെ അനുമതിയോടെ ശാസ്ത്രീയ പരിശോധന നടത്തി കൊല്ലപ്പെട്ടത് സുനിതയാണെന്ന് തെളിയിച്ചത്.
കേസ് വിചാരണയുടെ ആദ്യ ഘട്ടം മുതൽ കൊല്ലപ്പെട്ടത് സുനിത അല്ലെന്നും സുനിത ഇപ്പോഴും മറ്റെവിടയോ ജീവിച്ചിരുപ്പുണ്ടെന്നുമുള്ള പ്രതിഭാഗം പ്രതിരോധത്തിന് ഏറ്റ കനത്ത തിരിച്ചടിയായി മാറി ഡി. എൻ. എ ഫലം. കേസ് അന്വേഷണത്തിന്റെ ബാലപാഠം പോലും അറിയാത്തവരാണ് കേസ് അന്വേഷണം നടത്തിയതെന്ന് സർക്കാരിന്റെ ഭാഗമായ പൊലീസിനെ സർക്കാർ പ്രതിനിധിയായ പ്രോസിക്യൂട്ടർക്ക് തന്നെ കോടതിയിൽ വിമർശിക്കേണ്ടി വന്നു. പ്രതിയെ കൊണ്ട് പോയി പ്രതി കാണിച്ചിടത്ത് നിന്ന് മൃതദേഹം കണ്ടെടുക്കണമെന്ന പ്രാഥമിക നടപടി പോലും പൊലീസ് പാലിച്ചിരുന്നില്ല. പൊലീസിന്റെ ഭാഗത്തുള്ള ഗുരുതര വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞ് ഉന്നത പൊലീസ് അധികാരികൾക്കും സർക്കാരിനും റിപ്പോർട്ട് നൽകുമെന്ന് പ്രോസിക്യൂട്ടർ തന്നെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ടത് സുനിത ആണെന്ന് പ്രോസിക്യൂഷന് തെളിയിക്കാൻ കഴിയാതിരുന്നെങ്കിൽ കേസിിന്റെ വിധി തന്നെ മറ്റൊന്നാകുമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ