കൊച്ചി: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ അശ്ലീലചിത്ര മാഫിയയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ ഹർജി നൽകി. സിബിഐ അന്വേഷണത്തിന് കോടതി മേൽനോട്ടം വേണമെന്നും ഹർജിയിൽ മാതതാവ് ആവശ്യപ്പെട്ടു. കേസിൽ പ്രതികളായ രണ്ടു പേരുടെ ദുരൂഹമരണം അന്വേഷിക്കണം. തൽസ്ഥിതി അറിയിക്കാൻ സിബിഐയ്ക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

നേരത്തെ, സഹോദരിമാർ പീഡനം സഹിക്കാനാവാതെ ജീവനൊടുക്കിയതാണെന്ന് കാണിച്ചു സിബിഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും പാലക്കാട് പോക്സോ കോടതി അത് ഫയലിൽ സ്വീകരിച്ചിരുന്നില്ല. തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കേസ് സിബിഐയോടു തന്നെ വീണ്ടും അന്വേഷിക്കാൻ പാലക്കാട് ഫസ്റ്റ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി എൽ ജയന്ത് നിർദ്ദേശിക്കുകയും ചെയ്തു.

പെൺകുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പൊലീസിന്റെ കണ്ടെത്തൽ ശരിവയ്ക്കുന്ന കുറ്റപത്രമാണ് സിബിഐയും സമർപ്പിച്ചത്. ഇതു സ്വീകരിക്കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കുട്ടികളുടെ മരണം ആത്മഹത്യ തന്നെയാണെന്ന കുറ്റപത്രത്തിനെതിരെ കുട്ടികളുടെ അമ്മയും വാളയാർ സമരസമിതിയും രംഗത്തെത്തിയിരുന്നു.

2017 ജനുവരി 13നും മാർച്ച് നാലിനുമായാണ് പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. പ്രതികൾ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതിൽ മനംനൊന്താണ് കുട്ടികൾ ആത്മഹത്യ ചെയ്തതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ഇതിനിടെ, കേസിൽ പ്രതികളെ വിട്ടയച്ച പോക്സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.