തിരുവനന്തപുരം: പതിനാല്കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം കഠിനതടവ്. ഇതിനൊപ്പം 25,000 രൂപ പിഴയും അടയ്ക്കണം. വട്ടിയൂർക്കാവ്, നെട്ടയം, ശ്രീരാമകൃഷ്ണ ആശ്രമത്തിന് സമീപം കൃഷ്ണ ഭവനിൽ ലാൽ പ്രകാശിനെയാണ് (29) തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നുണ്ട്. പിഴ തുക ഇരയക്ക് നൽകാനും ഉത്തരവിൽ പറയുന്നു.

2013 മെയ്‌ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പ്രതി ഒമ്പതാം ക്ലാസ്സിൽ പഠിച്ചിരുന്ന കുട്ടിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതിയുടെ കൂട്ടുകാരന്റെ വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. ഇവിടെ വെച്ച് പ്രതി കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രതി കുട്ടിയെ വീട്ടുകാരോട് ബന്ധപ്പെടാനോ പുറത്തേക്ക് പോകാനോ സമ്മതിച്ചില്ല. വീട്ടുകാർ കുട്ടിയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താത്തതിനാൽ പേട്ട പൊലീസിൽ പരാതി നൽകി.

രണ്ടാഴ്ച കഴിഞ്ഞ് കുട്ടി മറ്റൊരു ഫോണിൽ നിന്ന് അമ്മയെ വിളിച്ച് സംസാരിക്കുകയായിരുന്നു.തുടർന്ന് പേട്ട പൊലീസും വീട്ടുകാരും ചേർന്ന് വീട്ടിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തി.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഭിഭാഷകരായ എം.മുബീന, ആർ.വൈ.അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ ഇരുപത്തി ആറ് സാക്ഷികളെ വിസ്തരിച്ചു. ഇരുപത്തി ഒന്ന് രേഖകളും പത്തൊമ്പത് തൊണ്ടിമുതലുകളും ഹാജരാക്കി. പേട്ട പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർമാരായിരുന്ന എസ്.അരുൺകുമാർ, എ.അഭിലാഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.