കൊച്ചി: കെ ടി യു വിസിയായി സിസ തോമസിനെ നിയമിച്ചത് താൽക്കാലികമെന്നും, നിയമന നടപടി സ്വീകരിക്കേണ്ടത് സർക്കാരെന്നും ഹൈക്കോടതി. കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ആയി സിസ തോമസിനെ, ഗവർണർ നിയമിച്ചത് താത്കാലികമായാണ്. വിസിയെ നിയമിക്കേണ്ടതു സർക്കാരാണെന്നും നിയമനവുമായി സർക്കാരിനു മുന്നോട്ടുപോവാമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

സിസ തോമസിന്റെ നിയമനം ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ആണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിസ തോമസിനെ ഗവർണർ നിയമിച്ചത് പ്രത്യേക സാഹചര്യത്തിലാണ്. ഇതു ചട്ടപ്രകാരമുള്ള നടപടികൾ പാലിച്ചുള്ള നിയമനമല്ല. പ്രത്യേക സാഹചര്യത്തിലുള്ള നിയമനമായതിനാൽ അതിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. വിസിയെ നിയമക്കേണ്ടത് സർക്കാരാണ്. സർക്കാരിന് നിയമന നടപടികളുമായി മുന്നോട്ടുപോവാം.

'സിസ തോമസിന് ആറു മാസം പോലും തുടരാനുള്ള അവകാശങ്ങളില്ല. പ്രത്യേക സാഹചര്യത്തിൽ ഗവർണർ എടുത്ത ഒരു തീരുമാനം ആയതിനാൽ നിയമനം റദ്ദാക്കുന്നില്ല. സർക്കാരിന് പുതിയ പാനൽ നിർദ്ദേശിക്കാം. ആ പാനലിൽ നിന്ന് ഒരാളെ താൽക്കാലിക വിസിയുടെ ചുമതല ഗവർണർ കൊടുക്കേണ്ടതാണ്. സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം മാത്രമേ ഗവർണർക്ക് നിയമനം നടത്താൻ സാധിക്കൂ'- ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

സിസ തോമസിന്റെ നിയമനം ശരിവച്ചതിനൊപ്പം സ്ഥിരം നിയമനത്തിനായി പുതിയ സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് അസ്ഥിരപ്പെടുത്തി. ഗവർണർ പുതിയ സെർച്ച് കമ്മിറ്റി രൂപീകരിക്കണം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.