- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനക്കൊമ്പ് കേസിൽ മോഹൻലാലിന്റെ ഹർജി ഹൈക്കോടതി തള്ളി; നടൻ ആവശ്യപ്പെട്ടത് പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കാൻ; സംസ്ഥാന സർക്കാരിന്റെ പുനഃ പരിശോധന ഹർജി പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് നിർദ്ദേശം
കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് വീണ്ടും തിരിച്ചടി. നടൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയായിരുന്നു മോഹൻലാലിന്റെ ഹർജി. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച പുനഃപരിശോധന ഹർജി ഹൈക്കോടതി പരിഗണിച്ചു. ഹർജി വീണ്ടും പരിഗണിക്കണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകുകയും ചെയ്തു.
മോഹൻലാൽ നിയമങ്ങളൊന്നും തെറ്റിച്ചിട്ടില്ലെന്നും ചത്ത ആനയുടെ കൊമ്പാണ് കൈവശം സൂക്ഷിച്ചതെന്നുമായിരുന്നു സംസ്ഥാന സർക്കാർ വാദിച്ചത്. ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ നിങ്ങൾ ഈ നിലപാടിൽ തന്നെ നിൽക്കുമായിരുന്നോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ആനക്കൊമ്പുകൾ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ പെരുമ്പാവൂർ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാർ വാദം.റെയ്ഡിനിടെ ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ മോഹൻലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നോ എന്നത് വിചാരണയിലൂടെ കണ്ടെത്തണമെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചിരുന്നു.
നിയമപ്രകാരമാണ് ആനക്കൊമ്പ് കൈവശം വെച്ചതെന്നായിരുന്നു നടന്റെ വാദം. നിയമ വിരുദ്ധമായി ആനക്കൊമ്പ് കൈവശംവെച്ചതിന് മോഹൻലാലിനെതിരെ വന്യ മൃഗ സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷം മോഹൻലാലിനെ പ്രതി ചേർത്ത് കുറ്റപ്പത്രം സമർപ്പിച്ചിരുന്നു. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാർഹവുമാണെന്ന് വനം വകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആനക്കൊമ്പ് നടന് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2012ലാണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് നാല് ആനക്കൊമ്പുകൾ ആദായ നികുതി വകുപ്പ് കണ്ടെടുത്തത്. ആനക്കൊമ്പ് പണം നൽകി വാങ്ങിയതെന്നായിരുന്നു നടന്റെ വാദം. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് 2016 ലും 2019 ലും നടൻ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. നടന്റെ അപേക്ഷയെ തുടർന്നാണ് കേസ് പിൻവലിക്കാൻ സർക്കാർ മുന്നോട്ട് വന്നത്. തുടർന്ന് ആനക്കൊമ്പുകൾ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ പെരുമ്പാവൂർ കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ