തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വിസി ഡോ.സിസ തോമസിന് ആശ്വാസമായി അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ്. ഡോ. സിസ തോമസിനുള്ള കാരണം കാണിക്കൽ നോട്ടീസിൽ സർക്കാരിന്റെ തുടർനടപടി ട്രിബ്യൂണൽ വിലക്കി. സിസ തോമസ് നൽകിയ ഹർജിയിലാണ് നടപടി. അതേസമയം, നോട്ടീസിന് മറുപടി നൽകാൻ സിസയോട് ട്രിബ്യൂണൽ നിർദ്ദേശിച്ചു. സർക്കാർ വിശദമായ സത്യവാങ്മൂലവും നൽകണം. കേസ് 23 ന് വീണ്ടും പരിഗണിക്കും.

സർക്കാരിന്റെ അനുമതിയില്ലാതെ വിസിയായി ചുമതലയേറ്റതിനായിരുന്നു സിസ തോമസിന് സർക്കാർ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. സർക്കാർ നൽകിയ പേരുകൾ തള്ളി ഗവർണ്ണർ സിസയെ നിയമിച്ചത് മുതൽ സർക്കാർ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുൻകൂർ അനുമതിയില്ലാതെ വിസി സ്ഥാനമെറ്റടുത്തതിലാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

സിസാ തോമസിനെ നിയമിച്ച് 5 മാസത്തിന് ശേഷമാണ് ചുമതലയേറ്റതിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സിസയെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ നിന്നും മാറ്റിയെങ്കിലും പകരം നിയമനം നൽകിയിരുന്നില്ല. മറ്റുസ്ഥലത്തേക്ക് മാറ്റാൻ നീക്കം നടക്കവേ, സിസയുടെ പരാതിയിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ തിരുവനന്തപുരത്ത് നിയമിക്കാൻ ഉത്തരവിടുകയായിരുന്നു.