- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവികുളത്ത് എ രാജയെ അയോഗ്യനാക്കിയ ഉത്തരവിനുള്ള സ്റ്റേ നീട്ടില്ല; പത്തുദിവസത്തെ സ്റ്റേ ഇരുപത് ദിവസത്തേക്ക് നീട്ടണമെന്ന മുൻ എംഎൽഎയുടെ ഹർജി തള്ളി ഹൈക്കോടതി; തീരുമാനത്തോടെ ഫലത്തിൽ എ രാജയുടെ എംഎൽഎ സ്ഥാനം റദ്ദായി; ഇനി ശരണം സുപ്രീം കോടതിയിലെ അപ്പീൽ
കൊച്ചി : ദേവികുളം മണ്ഡലത്തിൽ എ രാജയെ അയോഗ്യനാക്കിയ ഉത്തരവിന്റെ സ്‌റ്റേ നീട്ടില്ലെന്ന് ഹൈക്കോടതി. ഇടക്കാല സ്റ്റേ നീട്ടണമെന്ന രാജയുടെ ആവശ്യം കോടതി തള്ളി. അയോഗ്യതാ ഉത്തരവിൽ അപ്പീൽ നൽകാൻ അനുവദിച്ച പത്ത് ദിവസത്തെ സ്റ്റേ നീട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടർ നടപടികൾ 20 ദിവസത്തേക്കുകൂടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ദേവികുളം മുൻ എം.എൽഎ എ രാജ ഹൈക്കോടതിയിൽ ഹർജി നൽകിയത്. അപ്പീൽ നൽകുന്നത് പരിഗണിച്ച് നേരത്തെ അനുവദിച്ച പത്തുദിവസത്തെ സ്റ്റേ ഇരുപത് ദിവസത്തേക്ക് നീട്ടണമെന്നായിരുന്നു ആവശ്യം.
20 ദിവസം കൂടി സ്റ്റേ നീട്ടണമെന്ന ആവശ്യമാണ് ജസ്റ്റിസ് സോമരാജൻ തള്ളിയത്. സുപ്രീംകോടതിക്ക് മാത്രമേ സ്റ്റേ നീട്ടി നൽകാനാകൂ എന്ന് പരാമർശിച്ചു കൊണ്ടാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഈ തീരുമാനത്തോടെ എ രാജയുടെ എംഎൽഎ സ്ഥാനം റദ്ദായി. തിരഞ്ഞെടുപ്പ് റദ്ദാക്കിയ രാജയുടെ അപ്പീൽ സുപ്രീംകോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. ഹർജിയിലെ പിശക് പരിഹരിച്ചാൽ മാത്രമേ ഇത് പരിഗണിക്കൂ.
ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് വിധിയെന്നുമാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ രാജ ചൂണ്ടിക്കാട്ടിയത് അഭിഭാഷകൻ ജി പ്രകാശാണ് രാജയ്ക്കായി ഹർജി ഫയൽ ചെയ്തത്. സംവരണത്തിന് എല്ലാ അർഹതയും ഉള്ള വ്യക്തി തന്നെയാണ് താൻ എന്ന് അപ്പീലിൽ രാജ പറയുന്നു. തന്റെ പൂർവികർ 1950 മുൻപ് കേരളത്തിലേക്ക് കുടിയേറിയവരാണ്. ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നത്. ജനന, സ്‌കൂൾ സർട്ടിഫിക്കറ്റ് പ്രകാരം താൻ പട്ടികജാതി വിഭാഗത്തിലെ പറയ സമുദായ അംഗമാണെന്നും ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണു തന്നെ ഹൈക്കോടതി അയോഗ്യനാക്കിയതെന്ന് രാജ ഹർജിയിൽ പറയുന്നു.
യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡി കുമാറാണ് കോടതിയെ സമീപിച്ചത്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഹർജിക്ക് പിന്നാലെയാണ് ഹൈക്കോടതിയുടെ നിർണായക വിധി.പട്ടികജാതി സംവരണ മണ്ഡലമെന്ന നിലയിലായിരുന്നു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നടന്നത്. പക്ഷേ എ രാജയുടെ ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ചാണ് തർക്കം നിലനിന്നിരുന്നത്.