- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി സർനെയിം അപകീർത്തി കേസിൽ രാഹുൽ കുറ്റക്കാരനെന്ന വിധിക്ക് സ്‌റ്റേയില്ല; ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യം തള്ളി ഗുജറാത്ത് ഹൈക്കോടതി; രാഹുലിന്റെ അയോഗ്യത തുടരും; വിധി പറയുക വേനലവധിക്ക് ശേഷം
അഹമ്മദാബാദ്: മോദി സർനെയിം പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ, രാഹുൽ ഗാന്ധിക്ക് എതിരായ വിധിയിൽ സ്‌റ്റേയില്ല. കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി വേനലവധിക്കു ശേഷം വിധി പറയും. വിധിക്ക് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന രാഹുലിന്റെ ആവശ്യം ജസ്റ്റിസ് ഹേമന്ത് പ്രചക് അനുവദിച്ചില്ല.
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും അസൽ കൈമാറാൻ വിചാരണ കോടതിയോട് ഹൈക്കോടതി നിർദേശിച്ചു.
ഹർജിയിൽ ഇരുപക്ഷത്തിന്റെയും വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു. ഇടക്കാല സ്റ്റേ ഇല്ലാത്തതിനാൽ രാഹുലിന്റെ പാർലമെന്റ് അംഗത്വത്തിനുള്ള അയോഗ്യത തുടരും. രാഹുൽ ഗാന്ധിയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിങ്വി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രചക്ക് തയ്യാറായില്ല. നാലാം തീയതി താൻ വിദേശ യാത്രയ്ക്ക് പോകുകയാണെന്നും അതിനാൽ അവധിക്ക് ശേഷം വിധി പ്രസ്താവിക്കാമെന്നും ജഡ്ജി വ്യക്തമാക്കി. മെയ് അഞ്ചിന് വേനൽ അവധിക്ക് അടയ്ക്കുന്ന ഗുജറാത്ത് ഹൈക്കോടതി, ജൂൺ അഞ്ചിന് മാത്രമേ ഇനി തുറക്കുകയുള്ളു.
കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷ നേരത്തെ സൂറത്ത് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിനു 2 വർഷം തടവുശിക്ഷ വിധിച്ചതിനെതിരായ പ്രധാന അപ്പീലിൽ മെയ് 20നു മാത്രമേ വാദം തുടങ്ങൂ. ഇതിൽ തീർപ്പാകുംവരെ രാഹുലിനു ലഭിച്ച ജാമ്യം തുടരും.
'മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്' എന്നു രാഹുൽ പറഞ്ഞത് അപകീർത്തിയുണ്ടാക്കിയെന്ന് ആരോപിച്ച് ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ പരാതിയിലാണ് കഴിഞ്ഞമാസം 23നു മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. 2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലായിരുന്നു പരാമർശം.