ന്യൂഡൽഹി: ശബരിമലയിലെ അരവണയുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീംകോടതി. ഏലക്കയിൽ കീടനാശിനിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേരള ഹൈക്കോടതി വിൽപ്പന തടഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ഈ അരവണ ഭക്തർക്ക് കഴിക്കാൻ കഴിയുന്നതാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും സുപ്രീംകോടതി പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹർജിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ നിഷ്‌കർശിക്കുന്ന മാനദണ്ഡപ്രകാരമായിരിക്കണം പരിശോധന. ഇക്കാര്യത്തിൽ ഒരുവിധ വീഴ്ചകളും പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

6.65 ലക്ഷം ടൺ അരവണയുടെ വിതരണമാണ് നേരത്തെ തടഞ്ഞിരുന്നത്. ഇതിന്റെ സാംപിൾ വീണ്ടും ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയയ്ക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ആവശ്യം നേരത്തെ കേരള ഹൈക്കോടതി നിരാകരിച്ചിരുന്നു. ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്തു കൊണ്ടാണ് സുപ്രീം കോടതി ദേവസ്വം ബോർഡിന്റെ ആവശ്യം അംഗീകരിച്ചത്. ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തിയതിനെത്തുടർന്ന് സീൽ ചെയ്ത് ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ള അരവണ ഇനി പ്രസാദമായി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും ദേവസ്വം ബോർഡ് ഇന്നലെ കോടതിയെ വാക്കാൽ അറിയിച്ചു

ഭക്ഷ്യസുരക്ഷാ അഥോറിറ്റിയെക്കൊണ്ടൂം പരിശോധന നടത്താം. ജസ്റ്റീസുമാരായ എ.എസ്. ബൊപ്പണ്ണ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം.