- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുമുതൽ നശിപ്പിച്ച കേസ്: 3.81 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ഡിവൈഎഫ്ഐ തലയൂരി; കേസിൽ ഒന്നാം പ്രതി ആയ മന്ത്രി മുഹമ്മദ് റിയാസിനും ആശ്വാസം; പിഴത്തുക കെട്ടിവച്ചത് തപാൽ വകുപ്പിന്റെ അപേക്ഷയിൽ മന്ത്രി അടക്കം ഉള്ളവർക്കെതിരെ അറസ്റ്റ് വാറണ്ട് വന്നതോടെ
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെട്ട പൊതുമുതൽ നശിപ്പിച്ച കേസിൽ നഷ്ടപരിഹാരം അടച്ച് ഡിവൈഎഫ്ഐ തലയൂരി. വടകര കോടതിയിലാണ് 3,81,000 രൂപ നഷ്ടപരിഹാരം അടച്ചത്. 2011-ൽ വടകര ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ സമരം സംബന്ധിച്ച കേസിലാണ് കോടതിയുടെ വിധിയുണ്ടായത്.
അന്ന് ഡിവൈഎഫ്ഐ ജില്ലാ നേതാവ് ആയിരുന്ന മുഹമ്മദ് റിയാസ് ഉൾപ്പെടെ 12 പേരാണ് കേസിൽ കുറ്റക്കാർ. 1,29,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തപാൽ വകുപ്പ് നൽകിയ ഹർജിയിൽ 10 വർഷം മുമ്പ് വന്ന വിധിയിലാണ്, ഇത്രകാലം വൈകിച്ചതിന്റെ പലിശയും അധിക ചെലവും ചേർത്ത് 3,81,000 രൂപ അടച്ചത്. പണം തികയാഞ്ഞതുകൊണ്ട് 40,000 രൂപ ഇന്ന് അടയ്ക്കാമെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്.
ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ നേതാവായിരിക്കെ കേന്ദ്ര സർക്കാർ വിരുദ്ധ സമരത്തിന്റെ ഭാഗമായി വടകര പോസ്റ്റ് ഓഫീസ് ആക്രമിച്ച് നാശനഷ്ടം വരുത്തി. കമ്പ്യൂട്ടർ തകർത്തു, പോസ്റ്റ് ഓഫീസിലെ കിയോസ്‌ക് നശിപ്പിച്ചു, മറ്റു നാശനഷ്ടങ്ങൾ വരുത്തി എന്നിങ്ങനെ ആരോപിച്ചായിരുന്നു കേസ്. അന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന റിയാസ് ഒന്നാം പ്രതിയായി 12 പേർക്കെതിരേയായിരുന്നു കേസ്. വടകര സബ്‌കോടതി ശിക്ഷവിധിച്ചു. ഇതിനെതിരേ ജില്ലാ കോടതിയിൽ അപ്പീൽ പോയെങ്കിലും ശിക്ഷ ശരിവെച്ചു. അപ്പീൽ വൈകിയതിനാൽ ഹൈക്കോടതി അപ്പീൽ സ്വീകരിച്ചില്ല. തുടർന്ന് വർഷങ്ങളായി പിഴത്തുക അടയ്ക്കാതെ ഒഴിഞ്ഞുനടക്കുകയായിരുന്നു. പോസ്റ്റൽ വകുപ്പിന്റെ അഭിഭാഷകൻ അഡ്വ. എം. രാജേഷ് കുമാർ, വിധി നടപ്പാക്കൽ അപേക്ഷ നൽകിയതിനെ തുടർന്ന് മന്ത്രിക്കെതിരേ അറസ്റ്റ് വാറണ്ട് വന്നു. തുടർന്നാണ് പിഴത്തുക കെട്ടിവെച്ചത്.
ഡിവൈഎഫ്‌ഐ സമരത്തിന്റെ ഭാഗമായി 2011 ജനുവരി 19 ന് വടകര ഹെഡ് പോസ്റ്റ് ഓഫിസ് ഉപകരണങ്ങളും മറ്റും തല്ലിത്തകർത്ത കേസിലാണ് നഷ്ടപരിഹാരം നല്കാൻ കോടതി വിധിയായത്. ഇന്ധന വില വർദ്ധനയുമായി ബന്ധപെട്ടു ഡിവൈഎഫ്‌ഐ നടത്തിയ അക്രമത്തിൽ ജനാല ചില്ലുകൾ, എച് സി എൽ കിയോസ് മിഷീൻ ,ബോർഡുകൾ ,ടെലിഫോൺ , ജനാല ഗ്ലാസുകൾ മുതലായവ തകർന്നിരുന്നു ഇതിനെ തുടർന്ന് കോടതി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയുടെ അടുത്ത് നഷ്ട്ടം മന്ത്രിയടക്കം 12 ഡിവൈഎഫ്‌ഐ പ്രവർത്തകരിൽനിന്നും ഈടാക്കാൻ കോടതി ഉത്തരവിട്ടിരുന്നു .
മുഹമ്മദ് റിയാസിനൊപ്പം എം.കെ. ശശി, എ.എം. റഷീദ്, പി.ടി.കെ. രാജീവൻ, ടി. അനിൽകുമാർ, പി.കെ. അശോകൻ, കെ.എം. മനോജൻ, കെ.കെ. പ്രദീപൻ, ഷാജി കൊളരാട്, അജിലേഷ് കൂട്ടങ്ങാരം, ടി. സജിത്ത് കുമാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
മറുനാടന് മലയാളി ബ്യൂറോ