ന്യൂഡൽഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ് വീണ്ടും ജയിലിലേക്ക് പോകണമോ എന്നറിയാൻ, സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ചിന്റെ തീരുമാനം വരും വരെ കാക്കേണ്ടി വരും. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ ടീസ്ത ഉടൻ കീഴടങ്ങണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അവർ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയെ സമീപിച്ചത്.

ടീസ്തയ്ക്ക് ഇടക്കാല ജാമ്യം നൽകുന്ന കാര്യത്തിൽ രണ്ടുജഡ്ജിമാർ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടായതിനെ തുടർന്നാണ് മൂന്നംഗ ബഞ്ച് രൂപീകരിക്കാനായി ചീഫ് ജസ്റ്റിസിന് വിട്ടത്. സുപ്രീംകോടതി ഹർജി പരിഗണിച്ചില്ലെങ്കിൽ സെപ്റ്റംബർ മുതൽ ജാമ്യത്തിലായിരുന്ന തീസ്ത ഉടൻ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നു.

ടീസ്തയ്ക്ക് ഇടക്കാല ജാമ്യം നൽകുന്ന കാര്യത്തിലാണ് ജസ്റ്റിസുമാരായ എ എസ് ഓഖയും, പി കെ മിശ്രയും ഭിന്നാഭിപ്രായം രേഖപ്പെടുത്തിയത്. ഇന്നുരാത്രി തന്നെ വാദം കേൾക്കണമെന്ന് തീസ്തയുടെ അഭിഭാഷകരായ സി യു സിങ്ങും, അപർണ ഭട്ടും ആവശ്യപ്പെട്ടു. എന്നാൽ, നാളെ വാദം കേൾക്കാമെന്ന് ഗുജറാത്ത് സർക്കാരിനെ പ്രതിനീധീകരിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

ടീസ്ത വ്യാജ രേഖകൾ ഉണ്ടാക്കുകയും, കള്ളസാക്ഷികളെ ഉണ്ടാക്കുകയും, സംസ്ഥാന സർക്കാരിനെതിരെ അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഇടക്കാല ജാമ്യം അനുവദിക്കരുതെന്ന് തുഷാർ മേത്ത വാദിച്ചു. ടീസ്തയുടെ ജാമ്യാപേക്ഷയിൽ വിശദവാദം കേൾക്കുന്ന ചൊവ്വാഴ്ച വരെ ഇടക്കാല ജാമ്യം അനുവദിക്കാമെന്ന നിലപാടാണ് ജസ്റ്റിസ് ഓഖ സ്വീകരിച്ചത്. എന്നാൽ, തുഷാർ മേത്തയുടെ വാദം കഴിഞ്ഞതോടെ, ജസ്റ്റിസ് മിശ്ര ഇടക്കാല ജാമ്യം അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

നേരത്തെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നാരോപിച്ച കേസിൽ ടീസ്ത സെതൽവാദിന്റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ടീസ്ത ഉടൻ കീഴടങ്ങണമെന്ന് കോടതി നിർദ്ദേശിച്ചു. കീഴടങ്ങാൻ 30 ദിവസത്തെ സാവകാശം വേണമെന്ന ആവശ്യവും ജസ്റ്റിസ് നിർസാർ ദേശായി നിരസിച്ചു.

ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റ് നൽകിയ എസ്ഐടി നടപടിക്കെതിരായ ഹർജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെ 2022 ജൂൺ 25നാണ് ടീസ്ത സെതൽവാദിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ ആയിരുന്ന ടീസ്തയ്ക്ക് സെപ്റ്റംബറിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് ജയിൽമോചിതയായത്.