തിരുവനന്തപുരം: ഒമ്പത് വയസ്സുകാരിക്ക് നേരേ നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ പ്രതിയായ അഴൂർ ശാസ്തവട്ടം ചരുവിള പുത്തൻ വീട്ടിൽ മനോജ് (35)നെ മൂന്ന് വർഷം വെറും തടവിനും പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആർ.രേഖ വിധി ന്യായത്തിൽ പറയുന്നു. പിഴ തുക കുട്ടിക്ക് നൽകണം.

2021 മാർച്ച് മൂന്നിനും ഇരുപതിനുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി റോഡിൽ കുടി നടന്ന് പോകുമ്പോൾ അശ്ലീല പദപ്രയോഗങ്ങളും അശ്ശീല ആംഗ്യങ്ങൾ കാണിക്കുകയും നഗ്‌നതാ പ്രദർശനവും നടത്തി. കുട്ടിയുടെ അമ്മ ഇത് ചോദ്യം ചെയ്തപ്പോൾ അവരോടും പ്രതി അശ്ശീല പദപ്രയോഗം നടത്തി.സംഭവത്തിൽ ഭയന്ന വീട്ടുകാർ ആദ്യ സംഭവത്തിന് ശേഷം പരാതി കൊടുത്തില്ല. പിന്നീട് ആവർത്തിച്ചപ്പോഴാണ് ചൈൽഡ് ലൈനിൽ വിളിച്ച് പറഞ്ഞത്. ചിറയിൻകീഴ് പൊലീസ് എത്തി കേസ് എടുത്തു.മറ്റൊരു കുട്ടിയെ അശ്ലീല വീഡിയോ കാണിച്ച കേസിൽ പ്രതി റിമാൻഡിലാണ്. റിമാൻഡിൽ കിടക്കവെയാണ് ഈ കേസിന്റെ വിചാരണ നേരിട്ടത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പതിനൊന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനാല് രേഖകൾ ഹാജരാക്കി. ചിറയിൻകീഴ് സബ് ഇൻസ്‌പെക്ടറായ വി എസ്.വിനീഷാണ് കേസ് അന്വെഷിച്ചത്.