കൊച്ചി: വാഹനാപകടത്തിൽ പരുക്കേറ്റ യുവാവിന് മസ്തിഷ്‌ക മരണം സംഭവിക്കും മുമ്പേ അവയവദാനം നടത്താൻ ശ്രമം നടത്തിയെന്ന കേസിൽ ആസ്റ്റർ മെഡിസിറ്റിക്ക് അനുകൂലമായി ഹൈക്കോടതി വിധി. കേസിലെ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി. മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്ന സമൻസിനെതിരെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയും, ഡോക്ടർമാരും നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്. പൊതുതാത്പര്യ ഹർജിയിൽ കേസെടുത്ത എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.

2019ൽ ആസ്റ്റർ മെഡിസിറ്റിയിൽ നടന്ന അവയവദാനവും കരൾമാറ്റ ശസ്ത്രക്രിയയും നിയമങ്ങൾ കാറ്റിൽ പറത്തിയും ഗൂഢാലോചനയുടെ ഭാഗമാണെന്നുമുള്ള കൊല്ലം സ്വദേശി ഡോ. ഗണപതിയുടെ പരാതിയിന്മേലായിരുന്നു കീഴ്‌ക്കോടതിയുടെ ഇടപെടൽ. മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നടപടികൾ പൂർത്തീകരിച്ചതെന്നാണ് ആശുപത്രി അധികൃതരും മറ്റ് പ്രതികളും ഹൈക്കോടതിയെ ബോധിപ്പിച്ചത്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനു മുമ്പേ രോഗികളുടെ അവയവങ്ങൾ മാറ്റാൻ നീക്കം നടന്നുവെന്നാണ് ആരോപണം.

2021 നവംബറിലാണ് അവയവദാനവുമായി ബന്ധപ്പെട്ട് കൊച്ചി ആസ്റ്റർ മെഡിസിറ്റിക്കെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്ത് സമൻസ് അയച്ചത്. ഇത് ചോദ്യം ചെയ്ത് ആശുപത്രിയും പ്രതികളായ ഡോക്ടർമാരും 2022ലാണ് ഹൈക്കോടതിയെ സമീപിച്ചത്. കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.

വാഹനാപകടത്തിൽ പരുക്കേറ്റ ചേരാനല്ലൂർ സ്വദേശിയായ അജയ് ജോണി എന്ന യുവാവിനെ 2019 മാർച്ച് രണ്ടിന് ആസ്റ്ററിൽ പ്രവേശിപ്പിച്ചിരുന്നു. യുവാവിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് മുമ്പേ ആശുപത്രിയിൽ നേരത്തെ ലിവർ സിറോസിസിന് ചികിത്സ തേടിയിരുന്ന അഭിഭാഷൻ കൂടിയായ രോഗിക്ക് കരൾ മാറ്റി വയ്ക്കാൻ ഡോക്ടർമാരടങ്ങുന്ന സംഘം ശ്രമിച്ചുവെന്നാണ് ആരോപണം.

അജയ് ജോണിയുടെ കരൾ സ്വീകരിക്കാനിരുന്ന അഭിഭാഷകനും മസ്തിഷ്‌ക മരണം സംഭവിക്കുന്നതിന് മുന്നേ അദ്ദേഹത്തിന്റെ ബന്ധുക്കളെ അവയവദാനത്തിനായി പ്രേരിപ്പിക്കുന്ന നടപടികളും ആശുപത്രി അധികൃതർ ആരംഭിച്ചു എന്നായിരുന്നു ആരോപണം. ഇതാണ് കീഴ്‌ക്കോടതി ആസ്റ്റർ മെഡിസിറ്റിക്കെതിരെ കേസെടുത്ത് സമൻസ് അയയ്ക്കാനുണ്ടായ സാഹചര്യം.

അജയ് ജോണിയുടെയും അഭിഭാഷകന്റെയും മസ്തിഷ്‌ക മരണം ഒരു കൂട്ടം യോഗ്യതയില്ലാത്ത ഡോക്ടർമാർ സ്ഥിരീകരിച്ചതായാണ് പരാതിയിൽ ആരോപിച്ചിരുന്നത്. അഭിഭാഷകന് വേണ്ടി നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കഴിയാതെ വന്നതോടെ അജയ് ജോണിയുടെ കരൾ മൂന്നാമതൊരാൾക്ക് മാറ്റിവച്ചിരുന്നു.

ഹൈക്കോടതി അവയവദാനത്തിൽ ഇടപെട്ടപ്പോൾ പതുക്കെ സത്യം പുറത്തേക്ക് വരുന്നുവെന്നും മരണാനന്തര അവയവദാനത്തെ കുറിച്ചുള്ള കുറിച്ചുള്ള കള്ളപ്രചരണങ്ങൾ ഇല്ലാതാകുമെന്നും ഐഎംഎ സംസ്ഥാന അദ്ധ്യക്ഷൻ ഡോ.സുൽഫി നൂഹു പ്രതികരിച്ചു.

ഡോ സുൽഫി നൂഹുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

ആസ്റ്റർ മെഡിസിറ്റിയിലെ അവയവദാനത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളുന്നു. ഹൈക്കോടതി അവയവദാനത്തിൽ ഇടപെട്ടപ്പോൾ പതുക്കെ സത്യം പുറത്തേക്ക് വരുന്നു. കള്ളം ലോകം ചുറ്റി തിരികെ വന്നിട്ടുണ്ട്. മരണാനന്തര അവയവദാനമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. മരണാനന്തര അവയവദാനത്തെ കുറിച്ചുള്ള കുറിച്ചുള്ള കള്ളപ്രചരണങ്ങൾ ഇല്ലാതാകും

സത്യം തീർച്ചയായും പുറത്തു വരും.
ബഹുമാന്യ ഉന്നത നീതിപീഠത്തിൽ വിശ്വാസം
ഡോ സുൽഫി നൂഹു