കോഴിക്കോട്: വിപണിയിൽ കൃത്രിമ നിറം ചേർത്ത ശർക്കര വ്യാപകമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ശർക്കരയിൽ സിന്തറ്റിക് നിറം ചേർക്കാൻ അനുവാദമില്ല. ഭക്ഷ്യസുരക്ഷ നിയമപ്രകാരം ജയിൽ ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ടിൽ കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ കേസിൽ സ്ഥാപന ഉടമയ്ക്ക് 2 ലക്ഷം രൂപ പിഴയും തടവും ശിക്ഷ വിധിച്ചു. താമരശ്ശേരി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്.

അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന ഡൈ ചേർത്ത ശർക്കര വിറ്റ കേസിലാണ് ശിക്ഷ വിധിച്ചത്.2020 ജനുവരി 11നാണ് അന്നത്തെ ഫുഡ് സേഫ്റ്റി ഓഫീസർ ആയിരുന്ന ഡോ. സനിന മജീദ് ശർക്കരയുടെ സാമ്പിൾ ശേഖരിച്ചത്. തുടർന്ന് ചുമതലയേറ്റ ഫുഡ് സേഫ്റ്റി ഓഫീസർ ടി. രേഷ്മ പരിശോധനാഫലം ലഭിച്ചതിനുശേഷം ക്രിമിനൽ കേസ് ഫയൽ ചെയ്തു.

അനുവദനീയമല്ലാത്ത രാസവസ്തുക്കൾ ഭക്ഷണത്തിൽ ചേർത്താൽ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ അറിയിച്ചു. ലാബ് റിസൾട്ടുകളിൽ റോഡമിന്റെ സാന്നിധ്യം എൻഫോർസ്‌മെന്റ് നടപടികളുടെ ഭാഗമായി കുറഞ്ഞ് വരുന്നുണ്ട്. ഇത്തരം വസ്തുക്കൾ വരുന്ന ചാക്കിൽ ലേബൽ ഉണ്ടെന്ന് വ്യാപാരികൾ ഉറപ്പ് വരുത്തണമെന്നും വാങ്ങിയ ബില്ലുകൾ സൂക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

കൃത്രിമ നിറങ്ങൾ അർബുദത്തിന് കാരണമാകും

കടുംമഞ്ഞയും കടുംചുവപ്പും നിറമുള്ള ശർക്കര അപകടകരമാണ്. അർബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുക്കൾ അടങ്ങിയതാണ് കൃത്രിമ നിറങ്ങളിൽ പലതും. ശർക്കരയിൽ സിന്തറ്റിക് നിറം േചർക്കാൻ അനുവാദമില്ല. ഭക്ഷ്യസുരക്ഷ നിയമപ്രകാരം ജയിൽ ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. ടാർടാറസിൻ, സൺ സെറ്റ് യെല്ലോ, കാർമോയിസിൻ, ബ്രില്യന്റ് ബ്ലൂ, റോഡമിൻ ബി, സുഡാൻ റെഡ് തുടങ്ങിയ കൃത്രിമ നിറങ്ങൾ ശർക്കരയിൽ ചേർക്കുന്നുണ്ട്. ലഡു, ജിലേബി എന്നിവയിൽ നിയന്ത്രിത അളവിൽ ചേർക്കാൻ അനുവാദമുള്ള നിറങ്ങളാണ് ശർക്കരയിൽ ചേർക്കുന്നത്. ചകിരി നിർമ്മിത ചവിട്ടിക്കും മറ്റും നിറം നൽകാൻ ഉപയോഗിക്കുന്നതാണ് റോഡമിൻ ബി. കടുംചുവപ്പ് നിറംകിട്ടാൻ ഇതും ശർക്കരയിൽ ചേർക്കുന്നതായി കണ്ടുവരുന്നു.