ന്യൂഡൽഹി മോദി സർനെയിം അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂററ്റ് കോടതി വിധി സ്‌റ്റേ ചെയ്‌തെങ്കിലും, കോൺഗ്രസ് നേതാവിന്റെ വാക്കുകൾ അനുചിതമെന്ന് കോടതി നിരീക്ഷിച്ചു. പ്രസംഗങ്ങളിൽ രാഹുൽ കുറെ കൂടി കരുതൽ പുലർത്തണമായിരുന്നു

രാഹുലിന് അയോഗ്യത കൽപ്പിക്കുന്നത് ഒരു വ്യക്തിയുടെ അവകാശത്തെ മാത്രമല്ല, വോട്ടർമാരുടെ അവകാശത്തെയും ബാധിക്കുന്നതാണ്. സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് കോടതി ആദ്യം നിരീക്ഷിച്ചിരുന്നു. എന്തുകൊണ്ട് പരമാവധി ശിക്ഷ നൽകിയെന്ന് വിചരാണക്കോടതി വിശദീകരിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് നരസിംഹ പറഞ്ഞു. പരമാവധി ശിക്ഷ നൽകുന്നതിനു വലിയ പ്രത്യാഘാതങ്ങളുണ്ട്. രാഹുലിന്റെ പൊതുജീവിതത്തെയും അദ്ദേഹം ലോക്‌സഭാംഗമായ വയനാട് മണ്ഡലത്തെയും ഇതു ബാധിക്കും.

1 വർഷവും 11 മാസവുമായിരുന്നു തടവുശിക്ഷ വിധിച്ചിരുന്നതെങ്കിൽ ലോക്‌സഭാംഗത്വത്തെ ബാധിക്കില്ലായിരുന്നുവെന്നു ജസ്റ്റിസ് ഗവായ് പറഞ്ഞു. സ്റ്റേ അനുവദിക്കണമെങ്കിൽ അതിശക്തമായ കാരണം ഉണ്ടാകണമെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ മഹേഷ് ജഠ്മലാനി ചൂണ്ടിക്കാട്ടിയപ്പോഴാണ് വയനാട് മണ്ഡലം ഒഴിഞ്ഞുകിടക്കുന്നതിനെക്കുറിച്ച് ജസ്റ്റിസ് ഗവായി പറഞ്ഞു.

ഒരു മണ്ഡലം ജനപ്രതിനിധി ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്നത് ഗൗരവമുള്ള കാര്യമല്ലേയെന്നു കോടതി ചോദിച്ചു. പരാമവധി ശിക്ഷ കൊടുക്കുന്നതിനു വിചാരണക്കോടതി സ്വീകരിച്ച യുക്തിയെക്കുറിച്ചു കോടതി പരാമർശിച്ചു. ഒരാളുടെ അവകാശം മാത്രമല്ല, ഒരു ലോക്‌സഭാ മണ്ഡലത്തിന്റെ മുഴുവൻ വിഷയമാണ്. ഇക്കാര്യം വിചാരണക്കോടതി പരിഗണിച്ചായിരുന്നോ? എംപിയെന്ന നിലയുള്ള പരിഗണന നൽകാൻ കഴിയില്ലെന്നാണ് കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഹുലിന്റെ അപ്പീൽ പരിഗണിച്ചപ്പോൾ ഇരുപക്ഷത്തിനും പതിനഞ്ചു മിനിറ്റു വീതം വാദങ്ങൾ അവതരിപ്പിക്കാമെന്ന് ജസ്റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു. അപകീർത്തി കേസിലെ വിധി സ്റ്റേ ചെയ്യണമെങ്കിൽ അതിനു തക്ക കാരണം വേണമന്നും ബെഞ്ച് വ്യക്തമാക്കി.

മോദി സമുദായത്തിൽപ്പെട്ട പതിമൂന്നു കോടി ജനങ്ങളിൽ ബിജെപി നേതാക്കൾ മാത്രമാണ് രാഹുലിനെതിരെ പരാതി നൽകിയിട്ടുള്ളതെന്ന്, അദ്ദേഹത്തിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അഭിഷേക് സിങ്വി പറഞ്ഞു. വിധി പറഞ്ഞ കേസിലെ പരാതിക്കാരനായ പൂർണേഷ് മോദിയാവട്ടെ, യഥാർഥ മോദി സമുദായക്കാരൻ അല്ലെന്നും സിങ്വി ചൂണ്ടിക്കാട്ടി. ഇത് പൂർണേഷ് മോദി തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണെന്നും അഭിഷേക് സിങ്വി പറഞ്ഞു. ഒരാളെ ഇടിച്ചു താഴ്‌ത്തുകയെന്ന ഉദ്ദേശ്യത്തോടെ പരാമർശിച്ചാൽ മാത്രമേ അപകീർത്തി കേസ് നിലനിൽക്കുകയുള്ളൂ. 499ാം വകുപ്പിൽ ഇതു വ്യക്തമായി പറയുന്നുണ്ട്. ഇവിടെ മോദി സമുദായത്തിലെ എല്ലാവരെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യം രാഹുലിന് ഇല്ലായിരുന്നുവെന്നു വ്യക്തമാണ്. ഇത്തരമൊരു ലക്ഷ്യം രാഹുലിന് ഉണ്ടായിരുന്നുവെന്ന് സാക്ഷികൾ ആരും പറഞ്ഞിട്ടില്ല- സിങ്വി പറഞ്ഞു.

രാഹുലിന്റേത് ധാർമിക അധഃപതനമാണെന്നാണ് വിചാരണക്കോടതി ജഡ്ജി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനം എന്തെന്ന് സിങ്വി ചോദിച്ചു. ഏതെങ്കിലും നിയമത്തിന്റെയോ കോടതി വിധിയുടെയോ അടിസ്ഥാനത്തിലാണോ ഇത്തരമൊരു നിഗമനത്തിൽ എത്തിയത്? പരമാവധി ശിക്ഷ വിധിക്കുന്നതിന് തട്ടിക്കൊണ്ടുപോവലോ കൊലപാതകമോ ബലാത്സംഗമോ അല്ല രാഹുലിന്റെ പേരിലുള്ള കുറ്റം. എട്ടു വർഷമാണ് ഇതിന്റെ പേരിൽ മാറ്റിനിർത്തപ്പെടുന്നതെന്ന് സിങ്വി ചൂണ്ടിക്കാട്ടി.

സമാനമായ കുറ്റങ്ങൾ ചെയ്തതായി വിധിയിൽ പറയുന്നുണ്ടല്ലോയെന്നു കോടതി ഓർമിപ്പിച്ചപ്പോൾ ഒരു കേസിലും കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടില്ലെന്ന് സിങ്വി പറഞ്ഞു. കേസുകളെല്ലാം ബിജെപി പ്രവർത്തകരോ നേതാക്കളോ നൽകിയതാണെന്നും സിങ്വി വാദിച്ചു. ഇല്ലാത്ത കുറ്റത്തിന്റെ പേരിൽ ഒരാൾ അയോഗ്യത നേരിടുകയാണ്. കേസ് നിലനിൽക്കാനുള്ള സാധ്യത ഇല്ലെന്നു തോന്നിയതുകൊണ്ടാവാം വയനാട് ഉപതെരഞ്ഞെടുപ്പിന് ഇനിയും വിജ്ഞാപനം ഇറക്കാത്തതെന്ന് സിങ്വി പറഞ്ഞു. എന്നാൽ രാഷ്ട്രീയ പരാമർശങ്ങൾ വേണ്ടെന്ന കോടതിയുടെ പ്രതികരണത്തെത്തുടർന്ന് ഇത് സിങ്വി പിൻവലിച്ചു.

വാട്സ്ആപ്പിലൂടെ ലഭിച്ച പത്ര കട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ പരാതി നൽകിയത്. തെളിവു നിയമം അനുസരിച്ച് ഇതു നിലനിൽക്കില്ല. രാഹുൽ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നതിന് ഒരു തെളിവുമില്ല. കേസ് രജിസ്റ്റർ ചെയ്ത് 21 മാസത്തിനു ശേഷം സാക്ഷിയായി ബിജെപി നേതാവിനെ കണ്ടെത്തുകയായിരുന്നും സിങ്വി പറഞ്ഞു. രാഹുലിന്റെ പ്രസംഗം നേരിട്ടു കേട്ടയാളാണ് സാക്ഷിയെന്ന്, പൂർണേഷ് മോദിക്കു വേണ്ടി ഹാജരായ മഹേഷ് ജഠ്മലാനി അറിയിച്ചു. പ്രധാനമന്ത്രിയുടെ പേരു വച്ച് മോദി സമൂദായത്തെ മുഴുവൻ അപമാനിക്കലായിരുന്നു രാഹുലിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ മോദി സമുദായത്തിൽപ്പെട്ട ആർക്കും കേസ് നൽകാൻ അവകാശമുണ്ടെന്ന് ജഠ്മലാനി വാദിച്ചു.

കുറ്റക്കാരനെന്നു കണ്ടെത്തിയാൽ അയോഗ്യത വരുന്നത് ലില്ലി തോമസ് കേസിലെ സുപ്രീം കോടതി വിധി അനുസരിച്ചാണ്. ഇപ്പോൾ സ്റ്റേ ആവശ്യപ്പെട്ട് ആ വിധി മറികടക്കാനാണ് ശ്രമിക്കുന്നതെന്ന് ജഠ്മലാനി പറഞ്ഞു. മണ്ഡലത്തിനു പ്രതിനിധിയില്ലാതാവുന്നത് പ്രശ്നമാണെന്ന് കോടതി ഇതിനോടു പ്രതികരിച്ചു. വിചാരണക്കോടതി പരമാവധി ശിക്ഷയാണ് നൽകിയിരിക്കുന്നത്. ഇതു എന്തുകൊണ്ടെന്ന വിശദീകരണം ആവശ്യമാണെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.