- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിന്റെ മുൻ എംഎൽഎയുടെ ജീവചരിത്രം പ്രകാശിപ്പിക്കുകയും ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു; ദുരിതാശ്വാസനിധി ദുരുപയോഗക്കേസിൽ ഉപലോകായുക്തമാരെ വിധി പറയുന്നതിൽ നിന്ന് ഒഴിവാക്കണം; ഹർജി ഫയൽ ചെയ്ത് ആർ.എസ്. ശശികുമാർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്തിട്ടുള്ള ഹർജിയിൽ വിധി പറയുന്നതിൽ നിന്നു ഉപലോകായുക്തമാരായ ജസ്റ്റിസ് ഹരുൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇടക്കാല ഹർജി. പരാതിക്കാരനായ ആർ.എസ്. ശശി കുമാർ ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 11-ന് അവസാന വാദം കേട്ട ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് ഹർജ്ജിയിൽ വാദം പൂർത്തിയാക്കി ഉത്തരവിനായി മാറ്റിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്തിട്ടുള്ള ഹർജിയിൽ പ്രധാനമായും പരാമർശിച്ചിട്ടുള്ള സിപിഎമ്മിന്റെ മുൻ എംഎൽഎയുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ട് ഓർമ്മക്കുറിപ്പുകൾ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്ത ഉപലോകായുക്തമാർക്ക് ഹർജ്ജിയിൽ നിഷ്പക്ഷ വിധിന്യായം നടത്താൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധിപറയുന്നതിൽ നിന്ന് ഉപലോകായുക്തമാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇടക്കാല ഹർജി സമർപ്പിച്ചിരിക്കുന്നത്.
ദുരിതാശ്വാസനിധിയിൽ നിന്ന് അനർഹമായ ആനുകൂല്യം കുടുംബത്തിന് ലഭിച്ചതായി ഹർജിയിൽ പരാമർശിച്ചിട്ടുള്ള പരേതനായ ചെങ്ങന്നൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന കെ.കെ.രാമചന്ദ്രൻ നായരുമായി ഉപലോകയുക്തമാർക്ക് വിദ്യാർത്ഥിരാഷ്ട്രീയ കാലംമുതൽ അടുത്ത സുഹൃദ്ബന്ധമുണ്ടെന്ന വിവരം ഹർജ്ജിയിൽ വാദം പൂർത്തിയായ ശേഷമാണ് ഹർജ്ജിക്കാരന് ബോധ്യപ്പെട്ടതെന്നും അദ്ദേഹത്തിന്റെ ജീവചരിത്ര സ്മരണികയിൽ ഉപലോകയുക്തമാർ രണ്ടുപേരും ഓർമ്മക്കുറിപ്പുകൾ എഴുതിയതും ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്തതും മറച്ചുവെച്ച് ഹർജ്ജിയിൽ ഇവർ വാദംകേട്ടത് നീതിപീഠത്തിന്റെ ഔന്നിത്യവും നിഷ്പക്ഷതയും ധാർമികതയും നഷ്ടപ്പെടുത്തിയെന്നും ഇടക്കാല ഹർജ്ജിയിൽ പറയുന്നു.
അതേസമയം കേസിൽ പരാതിക്കാരന്റെ ഇടക്കാല ഹർജി ലോകായുക്ത വിശാല ബെഞ്ച് ഓഗസ്റ്റ് 11 നു തള്ളിയിരുന്നു. ഇത്രയും മോശം വാദം താൻ മുമ്പ് കേട്ടിട്ടില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകനെ ഉപലോകായുക്ത രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. പുച്ഛഭാവത്തിലാണ് കോടതിയെ അഭിസംബോധന ചെയ്തതെന്ന് ഉപലോകായുക്ത ബാബു മാത്യു പി. ജോസഫ് വിമർശിച്ചു. ഡി.ജി.പി. ടി.എ. ഷാജിയുടെ വാദത്തിനെ ലോകായുക്ത പ്രശംസിക്കുകയും ചെയ്തു.
കേസിന്റെ സാധുത സംബന്ധിച്ച് വീണ്ടും വാദം കേൾക്കണമെന്ന ലോകായുക്ത നിലപാട് പുനഃപരിശോധിക്കണമെന്നായിരുന്നു ഇടക്കാല ഹർജിയിലെ ആവശ്യം. ഇടക്കാല ഹർജിയിൽ വാദം തുടങ്ങിയപ്പോൾ തന്നെ ലോകായുക്തയുടെ ഭാഗത്തു നിന്ന് വിമർശനമുണ്ടായിരുന്നു. രാവിലെ മുതൽ ഉച്ച വരെ വാദം കേട്ടു. പിന്നീട് ഉച്ചയ്ക്ക് ശേഷം വാദം തുടരുകയാണുണ്ടായത്. ഇത്രയും മോശം വാദം ഇതിനു മുമ്പ് ഒരു കേസിലും താൻ കണ്ടിട്ടില്ല എന്നാണ് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് പറഞ്ഞിരുന്നത്. ലോകായുക്തയ്ക്ക് മുന്നിൽ അഭിഭാഷകൻ പുച്ഛഭാവത്തോടെയാണെന്നും ജസ്റ്റിസ് വിമർശിച്ചു. ബഹുമാനമില്ലാതെയാണ് പരാതിക്കാരന്റെ അഭിഭാഷകൻ പെരുമാറിയതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും വ്യക്തമാക്കി. കോടതിയിൽ ജഡ്ജിമാരോട് മാന്യമായി പെരുമാറണമെന്നും കുറ്റപ്പെടുത്തി. കോടതിക്ക് പുറത്തിറങ്ങിയാൽ വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ ഹർജിക്കാരൻ എന്തൊക്കെയോ വിളിച്ചു പറയുന്നു എന്നും ലോകായുക്ത വിമർശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ