- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലഭാസ്‌കറിന്റെ ഫോൺ പ്രകാശ് തമ്പി കൈക്കലാക്കിയത് എന്തിന്? സാക്ഷികളായ പ്രകാശ് തമ്പി, ജിഷ്ണു, അർജുൻ എന്നിവരുടെ പെരുമാറ്റം സംശയകരം; വയലിനിസ്റ്റിന്റെ മരണത്തിൽ സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകടമരണമെന്നാണ് ക്രൈംബ്രാഞ്ചും, സിബിഐയും വിധിയെഴുതിയത്. എന്നാൽ, മരണത്തിൽ സംശയങ്ങൾ ഉന്നയിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ തുടരന്വേഷണ ഉത്തരവ്. കേസിൽ നിരവധി ദുരൂഹസാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷികളായ പ്രകാശ് തമ്പി, ജിഷ്ണു, അർജുൻ എന്നിവരുടെ പെരുമാറ്റം സംശയകരമാണ്. ബാലഭാസ്‌കറിന്റെ ഫോൺ പ്രകാശ് തമ്പി കൈക്കലാക്കിയത് എന്തിനെന്നതിൽ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു. അപകടം നടന്ന് ബാലഭാസ്‌കറിനെ പ്രവേശിപ്പിച്ച മെഡിക്കൽ കോളജിൽ നിന്നും പ്രധാന ഡോക്ടറുടെ അനുവാദം വാങ്ങാതെയാണ് അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയതെന്നും കോടതി നിരീക്ഷിച്ചു.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ 20 ഓളം സംശയാസ്പദമായ സാഹചര്യങ്ങൾ വിലയിരുത്തിയാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ആറ് കിലോമീറ്റർ ചുറ്റളവിൽ സ്വകാര്യ ആശുപത്രി ഉണ്ടായിട്ടും അവിടേക്ക് മാറ്റാതെയാണ് അനന്തപുരിയിലേക്ക് മാറ്റിയത്. ഇതേ അനന്തപുരി ആശുപത്രിയുമായി പ്രകാശ് തമ്പിക്ക് ബന്ധമുണ്ടെന്നതും സംശയകരമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രകാശൻ തമ്പിയുടെയും ജിഷ്ണുവിന്റേയും കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള യാത്രകൾ സംശയാസ്പദമാണ്.
സീറ്റ് ബെൽറ്റ് ധരിക്കാത്ത ഡ്രൈവർ അർജുന് അപകടത്തിൽ മറ്റുള്ളവരെ പോലെ സാരമായി പരിക്കേറ്റില്ല. സിബിഐയുടെ കുറ്റപത്രം അപക്വമാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. സംശയാസ്പദമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും സിബിഐ വ്യക്തത വരുത്തിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പൊരുത്തക്കേടുകൾ ദൂരീകരിക്കാൻ വിദഗ്ധ അന്വേഷണ ഏജൻസി എന്ന നിലയിൽ സിബിഐ ശ്രമിച്ചില്ല. സാക്ഷിമൊഴികൾ അപ്പാടെ അംഗീകരിക്കുകയാണ് സിബിഐ ചെയ്തതെന്നും കോടതി വിമർശിച്ചു.
2018 സെപ്റ്റംബർ 25 ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറും മകളും മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവം അന്വേഷിച്ച ക്രൈംബ്രാഞ്ചും സിബിഐയും അപകടമരണമെന്നായിരുന്നു കണ്ടെത്തിയത്. പുലർച്ചേ മൂന്നരയോടെ അമിത വേഗത്തിലായിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചെന്നും മരണം സംഭവിച്ചെന്നുമായിരുന്നു കണ്ടെത്തൽ.
എന്നാൽ അപകടമരണമല്ലെന്നും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പരിശോധിക്കണമെന്നും ബാലഭാസ്‌കറിന്റെ പിതാന് തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നു. സംഭവം സമയം അജ്ഞാതരായ ചിലരുടെ സാന്നിധ്യം കണ്ടെന്ന മൊഴിയടക്കം സംശയങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ ഇതിലൊന്നും കഴമ്പില്ലെന്ന സിബിഐയുടെ കണ്ടെത്തലിനെതിരെയാണ് പിതാവ് ഉണ്ണി ഹൈക്കോടതിയെ സമീപിച്ചത്. ഇതേത്തുടർന്നാണ് സിബിഐ തിരുവനന്തപുരം യൂണിറ്റിന് തുടരന്വേഷണം നടത്താൻ കോടതി ആവശ്യപ്പെട്ടത്. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ