കൊച്ചി: പുതിയ സിനിമകളുടെ റിലീസിന് ശേഷം റിവ്യു നടത്തുന്നതിൽ വ്യക്തത വരുത്തി ഹൈക്കോടതി. റിലീസ് ചെയ്തു ഏഴു ദിവസം വരെ സിനിമാ റിവ്യു വിലക്കി ഉത്തരവിറക്കിയിട്ടില്ല. ഇക്കാര്യത്തിലുണ്ടായ വ്യാപക പ്രചരണത്തിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്. സിനിമകൾക്കെതിരെ മോശം പ്രചരണം നടത്തുന്ന വ്‌ലോഗർമാരാണ് കോടതി ഉത്തരവിനെ ഭയക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് സിനിമാ റിവ്യു ചെയ്ത് നശിപ്പിക്കുന്നതിനെതിരെയുള്ള കേസ് പരിഗണിച്ചത്.

ഫോൺ കൈയിലുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. സിനിമ നശിപ്പിക്കുന്ന റിവ്യു ഏഴല്ല, എഴുപതു ദിവസം കഴിഞ്ഞാലും പാടില്ലെന്നും കോടതി പറഞ്ഞു. സിനിമ റിലീസ് ചെയ്യുന്ന ദിവസം റിവ്യു ബോംബിങ് നടക്കുന്നതായി കഴിഞ്ഞ തവണ അമിക്കസ് ക്യൂറി അറിയിച്ചിരുന്നു. ഇതുകാരണം സിനിമാ വ്യവസായം നശിക്കരുത്. ഇത്തരം പ്രവണതകൾക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇത്രയുംകാലം എന്തുചെയ്‌തെന്നും കോടതി ആരാഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് റിവ്യു ബോംബിങ് തടയാൻ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടമില്ലെന്നു സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. സംവിധായകർ നിർമ്മാതാക്കൾ തുടങ്ങിയവരുമായി ചർച്ച ചെയ്ത് പെരുമാറ്റച്ചട്ടം ഉണ്ടാക്കുമെന്നും അദ്ദേഹം മറുപടി നൽകി. ആരോഗ്യകരമായ റിവ്യുവിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.