തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 35,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. കൊല്ലം പാരിപ്പള്ളി കിഴക്കേ നില മിഥുൻ ഭവനത്തിൽ മിഥുൻ(26) നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക ജഡ്ജി ആർ.രേഖ ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണം. ലീഗൽ സർവീസസ് അഥോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്.

2021 നവംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി വീട്ടിൽ കളിച്ചു കൊണ്ടിരിക്കെയായിരുന്നു അതിക്രമം. വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി കുട്ടിയുടെ ഉടുപ്പും അടി വസ്ത്രങ്ങളും വലിച്ച് കീറി പീഡിപ്പിക്കുകയായിരുന്നു. സംഭവം കണ്ട് വന്ന അമ്മ ബഹളം വെച്ചെങ്കിലും പ്രതി കുട്ടിയെ വിട്ടില്ല. അമ്മ നിലവിളിച്ച് നാട്ടുകാരെ കൂട്ടിയപ്പോൾ കുട്ടിയെ വീട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട് പ്രതി രക്ഷപ്പെട്ടു. ഇതിൽ കുട്ടിക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു.

സംഭവത്തിനുശേഷം പ്രതിയെ ഭയന്ന് വീട്ടുകാർ പരാതി നൽകിയില്ല. കുട്ടി പഠിക്കുന്ന സ്‌കൂളിലെ ഹെഡ്‌മാസ്റ്റർ ആണ് ഇവരെ കൂട്ടി പള്ളിക്കൽ പൊലീസിൽ പരാതി നൽകിയത്. പരാതി നൽകിയെന്ന് അറിഞ്ഞ പ്രതി വീട്ടിൽ വന്ന് വീട്ടുകാരെ മർദ്ദിക്കുകയും പരാതി പിൻവലിക്കണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കോടതി വിചാരണ സമയത്ത് പ്രതിക്കെതിരെ മൊഴി നൽകിയാൽ കൊന്നുകളയും എന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാലും കുട്ടിയും വീട്ടുകാരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് റിമാൻഡിലാണ് വിചാരണ നടത്തിയത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ.അഖിലേഷ്. ആർ.വൈ ഹാജരായി. വനിതാ സീനിയർ സി പി ഓ ആഗ്‌നസ് വിർജിൻ പ്രോസിക്യൂഷൻ എയ്ഡായിരുന്നു. പള്ളിക്കൽ എസ് ഐ എം.സാഹിൽ, വർക്കല ഡിവൈ എസ് പി പി. നിയാസ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ പതിനേഴ് സാക്ഷികളേയും പ്രതിഭാഗം പ്രതിയെ അടക്കം നാല് സാക്ഷികളെ വിസ്തരിച്ചു. മൂന്ന് തൊണ്ടിമുതലും ഇരുപത് രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി

സ്ഥിരം കുറ്റവാളിയായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി

കുട്ടി സുരക്ഷിതമായിരിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി ആർ.രേഖ വിധി ന്യായത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇത്തരം ശിക്ഷകൾ വന്നാൽ മാത്രമെ സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറയുകയുള്ളു. കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നുണ്ട്.

ഇരുപതിലധികം കേസുകളിൽ പ്രതിയായ മിഥുനെ ആദ്യമായാണ് ഒരു കേസിൽ ശിക്ഷിക്കുന്നത്. മോഷണം, മയക്കുമരുന്ന് വിൽപ്പന, ബലാത്സംഗം, അടിപിടി, പിടിച്ച് പറി തുടങ്ങിയ കേസുകളാണ്. പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ മാത്രം പ്രതിക്ക് 10 കേസുകൾ ഉണ്ട്. പള്ളിക്കൽ ,വർക്കല, പരവൂർ, കൊട്ടിയം, കിളിമാനൂർ, ചടയമംഗലം, വർക്കല സ്റ്റേഷനുകളിലും കേസുകളുണ്ട്. ആദ്യമായിട്ടാണ് ഈ കേസിൽ പ്രതിയെ ശിക്ഷിക്കുന്നത്. കാപ്പ ആക്ട് പ്രകാരം പ്രതി തടവ് അനുഭവിച്ചിട്ടുണ്ട്.