- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസമയം ഏതെന്ന് കോടതി ഉത്തരവിൽ വ്യക്തമല്ല; വ്യക്തികൾ ഉത്തരവിനെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കും; സിംഗിൾ ബഞ്ച് പരിശോധിച്ചത് പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങൾ; അസമയത്ത് വെടിക്കെട്ട് വിലക്കിയ ഉത്തരവിന് എതിരെ സർക്കാർ അപ്പീൽ
കൊച്ചി: അസമയത്ത് വെടിക്കെട്ട് വിലക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ നൽകിയത്. പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്ന് സർക്കാർ ഹർജിയിൽ വ്യക്തമാക്കി. ചൊവ്വാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കും
വെടിക്കെട്ട് നിരോധിച്ചുള്ള കോടതി ഉത്തരവിലെ പ്രായോഗികമായ പിശകുകളാണ് അപ്പീലിൽ സർക്കാർ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളിലെ വെടിക്കെടുകൾക്ക് സുപ്രീംകോടതിയടക്കം നേരത്തെ ചില ഇളവുകൾ നൽകിയിട്ടുണ്ട്. തൃശൂർ പൂരത്തിലടക്കം പല ദേവസ്വങ്ങളും ആ ഇളവുകൾ വെച്ച് വെടിക്കെട്ട് നടത്തുന്നുണ്ട്. അതുകൊണ്ട് അസമയത്തെ വെടിക്കെട്ട് നിരോധനം അപ്രായോഗികമാണെന്നതാണ് സർക്കാർ നിലപാട്. വെടിക്കെട്ട് നിരോധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് അടിയന്തമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിൽ സർക്കാർ ആവശ്യപ്പെട്ടത്.
വെടിക്കെട്ട് നിരോധിച്ചതിനൊപ്പം ആരാധനാലയങ്ങളിൽ പരിശോധന നടത്താനുള്ള നിർദേശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ആരാധനാലയങ്ങളിൽ ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ച വെടിമരുന്നുകൾ പിടിച്ചെടുക്കണമെന്നായിരുന്നു നിർദ്ദേശം. അടുത്ത 24-ന് ഇതുസംബന്ധിച്ച് സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സർക്കാർ അടിയന്തരമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
അസമയം ഏതെന്ന് കോടതി ഉത്തരവിൽ വ്യക്തമല്ല. വ്യക്തികൾ ഉത്തരവിനെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കും. ഏതെങ്കിലും ക്ഷേത്രത്തിൽ വെടിക്കോപ്പ് അനധികൃതമായി സൂക്ഷിച്ചെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടില്ല. ഹർജിയിലും അത്തരം പരാതിയില്ലെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് ഇളവ് നൽകി 2005 ൽ സുപ്രീംകോടതി ഇളവ് നൽകിയിട്ടുണ്ട്.
2006 ൽ ഇതിൽ വ്യക്തത വരുത്തി വീണ്ടും ഉത്തരവിറക്കിയിട്ടുണ്ട്. തൃശ്ശൂർ പൂരത്തിനും ആറാട്ട് പുഴ പൂരത്തിനും വെടിക്കെട്ട് നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. ഹർജിയിലെ ആവശ്യങ്ങളേക്കാൾ കേരളത്തിലാകമാനം ബാധകമാകുന്ന ഉത്തരവിടാൻ കോടതിക്ക് കഴിയില്ല. നിയമപരമല്ലാത്ത ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.
അസമയത്ത് വെടിക്കെട്ട് പാടില്ലെന്ന ഉത്തരവിനെതിരെ വിവിധ ക്ഷേത്രങ്ങളും ദേവസ്വങ്ങളും രംഗത്ത് വന്നതിന് പിന്നാലെയാണ് അപ്പീൽ നൽകാനുള്ള സർക്കാർ തീരുമാനം. മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കണമെന്ന ഹർജിയിലായിരുന്നു ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്. നവംബറിലാരംഭിച്ച് ഏപ്രിലിൽ അവസാനിക്കുന്ന സംസ്ഥാനത്തെ ഉത്സവ കാലത്തെ, ഹൈക്കോടതി ഉത്തരവ് പ്രതിസന്ധിയിലാക്കുമെന്നും ക്ഷേത്രങ്ങൾ വാദിച്ചു.
ക്ഷേത്രാചാരങ്ങളിൽ രാത്രിവെടിക്കെട്ട് ഒഴിവാക്കാനാവില്ലെന്നും ദേവസ്വങ്ങൾ സർക്കാരിനെ അറിയിച്ചു. തൃശൂർ പൂരം പോലെയുള്ള വലിയ ഫെസ്റ്റിവലുകളിലും രാത്രിവെടിക്കെട്ട് പ്രധാനപ്പെട്ടതാണ്. ഇപ്പോഴത്തെ ഹൈക്കോടതി ഉത്തരവ് തൃശൂർ പൂരത്തെ ബാധിക്കില്ലെന്ന വിലയിരുത്തലും ദേവസ്വങ്ങൾക്കുണ്ട്. വെടിക്കെട്ടിന് അനുമതി നൽകിക്കൊണ്ട് രണ്ട് സുപ്രീം കോടതി ഉത്തരവും ഒരു ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവും നിലവിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ