- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധശിക്ഷയ്ക്ക് തങ്ങൾ എതിരാണെന്നും അത് എളുപ്പത്തിലുള്ള രക്ഷപ്പെടലാകുമെന്നും പറഞ്ഞ സൗമ്യയുടെ മാതാപിതാക്കൾക്ക് ആശ്വാസം; മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ; കൊല്ലപ്പെട്ടത് രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ
ന്യൂഡൽഹി: മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ (25) കൊല്ലപ്പെട്ട കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. കേസിലെ പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ എന്നിവർക്കാണു ജീവപര്യന്തം ശിക്ഷ. അഞ്ചാം പ്രതി അജയ് സേഥിക്ക് മൂന്നുവർഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സാകേത് സെഷൻസ് കോടതിയിലെ അഡീഷനൽ ജഡ്ജി എസ്.രവീന്ദർ കുമാർ പാണ്ഡേയാണ് വിധി പ്രഖ്യാപിച്ചത്.
പ്രതികൾ കുറ്റക്കാരാണെന്ന് ഒക്ടോബർ 18നു കോടതി വിധിച്ചിരുന്നു. മക്കോക്ക നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്ക് മേൽ ചുമത്തി. രവി കപൂർ, ബൽജീത് മാലിക്, അജയ് കുമാർ, അമിത് ശുക്ല എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.
അഞ്ചാം പ്രതി അജയ് സേത്തിക്കെതിരെ മറ്റുപ്രതികളെ സഹായിച്ചതിനാണ് കുറ്റം ചുമത്തിയത്. 2008 സെപ്റ്റംബർ 30 നാണ് സംഭവം. ജോലി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ നെൽസൺ മണ്ഡേല മാർഗിൽ വച്ച് വെടിയേറ്റ് മരിക്കുകയായിരുന്നു. പ്രതികൾ, 2009 മാർച്ച് മുതൽ കസ്റ്റഡിയിലാണ്. മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
ഡൽഹി സാകേത് കോടതിയാണ് വിധി പറഞ്ഞത്. കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. വിധി കേൾക്കാൻ സൗമ്യയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. ശിക്ഷ പിന്നീട് വിധിക്കും. കേസിൽ 5 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മൂന്നുപേർ നടത്തിയ മറ്റൊരു കൊലപാതകത്തിൽ നിന്നാണ് പൊലീസിന് സൗമ്യയുടെ കേസിലെ തെളിവ് ലഭിച്ചത്.
2008 ലാണ് ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ 'ഹെഡ്‌ലൈൻസ് ടുഡേ' ചാനലിൽ ജോലി ചെയ്യവേയാണ് സൗമ്യയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞു പതിവുപോലെ കാറിൽ വസന്ത് കുഞ്ചിലെ വീട്ടിലക്ക് മടങ്ങുകയായിരുന്നു സൗമ്യ. നെൽസൺ മൺഡേല റോഡിലെത്തിയപ്പോൾ മോഷ്ടാക്കൾ തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേൽക്കുകയായിരുന്നു.
സൗത്ത് ഡൽഹിയിലെ വസന്ത്കുഞ്ചിന് സമീപം കാറിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ അപകട മരണമാണ് എന്ന സംശയം ഉയർന്നു. വിദഗ്ധ പരിശോധനയ്‌ക്കൊടുവിൽ തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരു മെറൂൺ കാർ സൗമ്യയുടെ കാറിനെ പിന്തുടരുന്നതായി കണ്ടെത്തിയെങ്കിലും പിന്നീട് അന്വേഷണം മുന്നോട്ടുനീങ്ങിയില്ല.
2009 മാർച്ച് 20 ന് കോൾ സെന്റർ എക്സിക്യുട്ടീവ് ജിഗിഷ ഘോഷ് കൊല്ലപ്പെട്ടു കേസിലും ഇതേ മെറൂൺ കാറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഈ കേസിലെ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചത്. 2009 ൽ രവി കപൂർ, ബൽജീത് സിങ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിങ്ങനെ അഞ്ച് പ്രതികൾ അറസ്റ്റിലായെങ്കിലും വിചാരണ വർഷങ്ങൾ നീണ്ടു.
നീതി തേടി 15 വർഷത്തെ നിയമപോരാട്ടം
സൗമ്യയുടെ മാതാപിതാക്കളായ വിശ്വനാഥനും, മാധവിയുമാണ് മകൾക്ക് നീതി തേടി 15 വർഷം നിയമപോരാട്ടം നടത്തിയത്. മകളായിരുന്നു വീടിന്റെ ജീവനെന്ന് ഇരുവരും വിധിക്ക് മുമ്പ് പറഞ്ഞു. അവൾ പോയ ശേഷം തങ്ങളുടെ ജീവിതത്തിനും ജീവനറ്റുവെന്ന് അവർ പറയുന്നു. കേസിൽ പ്രോസിക്യൂട്ടറെ നിയമിക്കാനടക്കം താമസം വന്നു. 15 വർഷം ഒരു ചെറിയ സമയമല്ല. ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. വധശിക്ഷയ്ക്ക് തങ്ങൾ എതിരാണ്. അത് എളുപ്പത്തിലുള്ള രക്ഷപ്പെടലാകും അവർക്ക്. തങ്ങൾ അനുഭവിച്ചത് അവരും അറിയണം. സൗമ്യയുടെ മരണശേഷം തങ്ങൾ ആകെ തളർന്നുവെന്നും മകളെ കുറിച്ചുള്ള പത്രവാർത്തകളും, പഴയ ഐഡി കാർഡുകളും, ചേർത്ത് വെച്ച് ഇരുവരും ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
സാക്ഷികളെ വിസ്തരിക്കാൻ എടുത്ത സമയവും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവവും വിചാരണ നീളാൻ കാരണമായി. കഴിഞ്ഞ മാസം പുതിയ ജഡ്ജിയെ നിയമിച്ചത് മുതലാണ് വിചാരണ വേഗത്തിലായത്. പൊലീസ് അന്വേഷണത്തിൽ മാതാപിതാക്കൾ തൃപ്തരാണ്.
മറുനാടന് മലയാളി ബ്യൂറോ