ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വി സി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ചോദ്യം ചെയ്തുള്ള കേസിൽ സുപ്രീംകോടതി നാളെ വിധി പറയും. രാവിലെ 10:30 ഓടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക.

കഴിഞ്ഞ തവണ ഈ കേസുകൾ പരിഗണിച്ചപ്പോൾ വലിയ രീതിയിലുള്ള വിമർശനങ്ങളും നിരീക്ഷണങ്ങളും സുപ്രീകോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പ്രധാനമായും വിസി പുനർനിയമനത്തിന് യോഗ്യത മാനദണ്ഡം പാലിക്കണമന്ന് സുപ്രിം കോടതി കഴിഞ്ഞ തവണ പറഞ്ഞിരുന്നു. അതേസമയം പുനർനിയമനത്തിന് പ്രായപരിധി ചട്ടം ബാധകമല്ലെന്നാണ് സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ വാദിച്ചത്.

60 വയസ് കഴിഞ്ഞവരെ വൈസ് ചാൻസലറായി നിയമിക്കാൻ കണ്ണൂർ സർവകലാശാല നിയമ പ്രകാരം കഴിയില്ല. അതുകൊണ്ട് തന്നെ 60 വയസ് കഴിഞ്ഞ ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതെങ്ങനെയാണെന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ ചോദിച്ചിരുന്നു.

കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോക്ടർ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.

പുനർനിയമനത്തെ ചാൻസലർ ആയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സുപ്രീം കോടതിയിൽ ശക്തമായി എതിർക്കുകയും, സംസ്ഥാന സർക്കാർ ശക്തമായി ന്യായീകരിക്കുകയും ചെയ്തിരുന്നു.