- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ആശ്വാസമായി ഹൈക്കോടതി വിധി; സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി; സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് വിലയിരുത്തൽ
കൊച്ചി: കിഫ്ബി മസാല ബോണ്ടിൽ സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. ഉത്തരവിനെതിരെ കിഫ്ബിയും മുൻധനമന്ത്രി ഡോ. തോമസ് ഐസക്കും നൽകിയ അപ്പീലിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്
സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഒരേ ഹർജിയിൽ ഒരു സിംഗിൾ ബെഞ്ച് ഇട്ട ഇടക്കാല ഉത്തരവ് പരിഷ്‌കരിച്ച് വീണ്ടും ഉത്തരവിടാൻ മറ്റൊരു സിംഗിൾ ബഞ്ചിനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ഹർജിയിൽ സിംഗിൾ ബെഞ്ച് അന്തിമ വാദം കേട്ട് തീരുമാനം എടുക്കട്ടെയെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ബുധനാഴ്ച ഹർജി പരിഗണിച്ചിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വ്യക്തിഗത വിവരങ്ങളടക്കം ആവശ്യപ്പെട്ട് ഇഡി നൽകിയ സമൻസ് ചോദ്യം ചെയ്ത് കിഫ്ബിയും ഡോ. തോമസ് ഐസക്കും നൽകിയ ഹർജി പരിഗണിച്ച് തുടർനടപടികൾ തടഞ്ഞ് ജസ്റ്റിസ് വി ജി അരുൺ അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. അതിനാൽ അപ്പീൽ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് വി ജി അരുൺ ഒഴിവായിരുന്നു.
കാരണം വ്യക്തമാക്കാതെയാണ് പുതിയ സമൻസ് അയക്കാൻ നിർദ്ദേശിച്ചതെന്നും അപ്പീലിൽ തീർപ്പുണ്ടാകുന്നതുവരെ തുടർനടപടികൾ വിലക്കണമെന്നും കിഫ്ബിയും ഡോ. തോമസ് ഐസക്കും ആവശ്യപ്പെട്ടു. ഇഡി സമൻസ് അയക്കുന്നത് സിംഗിൾബെഞ്ച് നേരത്തേ തടഞ്ഞിരുന്നു. ഈ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് പുതിയ സമൻസ് തയ്യാറാക്കി അയക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അനുമതി നൽകിയത്.
ഇഡി സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ഐസകും കിഫബിയും ഹൈക്കോടതിയെ സമീപിച്ചത്. വ്യക്തിഗത വിവരങ്ങളാണ് സമൻസിലൂടെ ആവശ്യപ്പെടുന്നതെന്നും ഇത് നിയമപരമല്ലെന്നുമായിരുന്നു വാദം. സമൻസ് പുതുക്കി നൽകാമെന്ന് ഇഡി വ്യക്തമാക്കിയപ്പോഴാണ് വീണ്ടും പുതിയ സമൻസ് അയക്കാൻ സിംഗിൾ ബഞ്ച് ജഡജ് വിജി അരുൺ ഇടക്കാല അനുമതി നൽകിയത്. ഇതാണ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ