കൊല്ലം: കൊല്ലത്ത് 80 കാരിയായ ഭർതൃമാതാവിനെ അതിക്രൂരമായി മർദ്ദിച്ച സ്‌കൂൾ അദ്ധ്യാപികയായ മരുമകൾ മഞ്ജുമോൾ തോമസിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. തുടർന്ന് പ്രതിയായ മഞ്ജുമോളെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്തത്. മക്കളെ പരിചരിക്കാനായി ജാമ്യം വേണമെന്നായിരുന്നു ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. എന്നാൽ, കോടതി ഇത് പരിഗണിച്ചില്ല.

കൊല്ലം തേവലക്കരയിൽ വയോധികയെ അതിക്രൂരമായാണ് മരുമകൾ മഞ്ജു മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയായ മഞ്ജുവിനെ അറസ്റ്റ് ചെയ്ത് ഇന്ന് ഉച്ചയ്ക്കുശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇതിനിടെയാണ് ജാമ്യാപേക്ഷയും നൽകിയത്

സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറര വർഷമായി മരുമകൾ മർദ്ദനം തുടരുകയാണെന്ന് ഏലിയാമ്മ പറയുന്നു. വൃത്തിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. വീട്ടിൽ പൂട്ടിയിടുമെന്നും മകൻ ജെയ്സിനേയും മർദ്ദിക്കുമെന്നും ഏലിയാമ്മ പറയുന്നു. മർദ്ദനമേറ്റ് നിലത്ത് വീണാലും ചവിട്ടും. മഞ്ജു മോളിന്റെ മക്കൾ രണ്ടും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണെന്നും ഏലിയാമ്മ വർഗീസ് പറഞ്ഞു.

തന്നെ മർദിക്കുന്നതിനു പിന്നിൽ ഒരു കാരണവുമില്ലെന്നും താനിവിടെനിന്ന് ഇറങ്ങിപ്പോകണമെന്നതാണു മരുമകളുടെ ആവശ്യമെന്നും ഏലിയാമ്മ വർഗീസ് വെളിപ്പെടുത്തി. 'എന്റെ മുഖത്തടിക്കും പുറത്തിടിക്കും മകനെയും ഉപദ്രവിക്കും. സ്ഥിരം എന്നെ മർദിക്കാറുണ്ട്. കമ്പികൊണ്ട് അടിക്കും. തലമുടി ചുറ്റിപ്പിടിച്ച് എന്നെ താഴേക്ക് ഇടും. കുഞ്ഞുങ്ങളെ ഓർത്ത് ഒന്നും പറയില്ല. നിലവിളക്കു കൊണ്ട് മകനെ ഭാര്യ ഉപദ്രവിച്ചു''. ഇരുമ്പ് കമ്പികൊണ്ട് ഒരുതവണ തലയ്ക്ക് അടിച്ചെന്നും ഓർമയുള്ളതെല്ലാം പൊലീസിനോട് പറഞ്ഞതായും ഏലിയാമ്മ പറഞ്ഞു.

തനിക്കു വൃത്തിയില്ലെന്നു പറഞ്ഞു മുറിയിൽനിന്നു വെളിയിൽ ഇറങ്ങാനോ അടുക്കളയിൽ പോകാനോ സമ്മതിക്കില്ലെന്നും വയോധിക പറഞ്ഞു. മരുമകൾ സ്‌കൂളിൽ പോകുമ്പോഴാണു താൻ വെളിയിൽ ഇറങ്ങുന്നത്. വീട്ടുജോലിക്കാരി ചോറ് മുറിയിൽ കൊണ്ടുവരും. കുഞ്ഞുങ്ങളെ എന്റെ അടുത്ത് വരാൻ സമ്മതിക്കില്ല. കുഞ്ഞുങ്ങൾ കൂടി ചീത്തയായി പോകുമെന്നാണ് പറയുന്നതെന്നും ഏലിയാമ്മ പറഞ്ഞു.

ഒരു വർഷം മുമ്പ് നടന്ന മർദ്ദനത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. വീടിനകത്ത് മക്കളുടെ മുന്നിൽ വച്ചായിരുന്നു മർദ്ദനം. ഇതിന് പിന്നാലെ ഇന്നലെ വൈകീട്ടും ആക്രമണമുണ്ടായി. മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ഇടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും തൊഴിച്ചെന്നും ഷൂസിട്ട കാലുകൊണ്ട് കൈ ചവിട്ടിയെന്നും കമ്പി കൊണ്ടുള്ള മർദ്ദനത്തിൽ കൈയ്ക്ക് പൊട്ടലുണ്ടായെന്നുമാണ് പരാതി.

പഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെയാണ് 80 വയസുകാരി ഏലിയാമ്മ വർഗീസ് പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ ഹയർ സെക്കൻഡറി അദ്ധ്യാപികയായ മകൾ മഞ്ജുമോൾ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പെയുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ്.

മർദ്ദനത്തിൽ അമ്മ ഏലിയാമ്മ വർഗീസിന്റെ കൈക്കാലുകൾക്ക് മുറിവേറ്റിട്ടുണ്ട്. ആയുധങ്ങൾ ഉപയോഗിച്ചും അല്ലാതെയും മർദ്ദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചവറയിലെ സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയാണ് മരുമകൾ മഞ്ജുമോൾ തോമസ്. ചെറിയ കുട്ടികളുടെ മുന്നിലാണ് ഇവർ അമ്മയെ മർദ്ദിച്ചത്. ആറര വർഷമായി മരുമകൾ മർദ്ദനം തുടരുകയാണെന്നാണ് ഏലിയാമ്മ പറയുന്നത്. വീട്ടിൽ പൂട്ടിയിടുമെന്നും മകൻ ജെയ്സിനേയും മർദ്ദിക്കുമെന്നും ഏലിയാമ്മ പറയുന്നു.