കൊച്ചി: കരുവന്നൂർ കേസിൽ ഇഡി രണ്ടുപേരെ മാപ്പുസാക്ഷികളാക്കി. ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാറിനെയും മുൻ മാനേജർ ബിജു കരീമിനെയുമുമാണ് മാപ്പുസാക്ഷികളാക്കിയത് കേസിലെ 33, 34 പ്രതികളാണ് ഇരുവരും.

സ്വമേധയാ മാപ്പുസാക്ഷികളാകുന്നുവെന്ന് പ്രതികൾ കോടതിയിൽ സത്യവാങ്മൂലം നൽകി. ഇരുവരും കോടതിയിൽ ഹാജരായി. കേസ് ഈ മാസം 21 ലേക്ക് മാറ്റി. ഇ ഡി നേരത്തെ ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാങ്ക് ക്രമക്കേടിലെ സിപിഎം ഇടപെടലിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്നവരാണ് മാപ്പുസാക്ഷികൾ എന്നാണ് ഇ ഡി വിലയിരുത്തൽ.

സിപിഎം കൗൺസിലർ അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ഇ ഡി എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ പറഞ്ഞു. കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഎം അക്കൗണ്ടിലുമെത്തിയിട്ടുണ്ടെന്നും ബാങ്കിലെ ഭരണസമിതി മാത്രമല്ല പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദികളാണെന്നും ഇ ഡി കോടതിയിൽ പറഞ്ഞു.അനധികൃത വായ്പകൾക്കായി അരവിന്ദാക്ഷൻ ഭരണ സമിതിയെ ഭീഷണിപ്പെടുത്തിയെന്നും കോടതിയെ അറിയിച്ചു. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.