തിരുവനന്തപുരം : നവകേരള സദസിന്റെ നടത്തിപ്പിനായി ജില്ലാകളക്ടർമാർ പരസ്യവരുമാനത്തിലൂടെ പണം കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പണം സമാഹരിക്കുന്നതിനും കണക്കിൽപ്പെടുത്തുന്നതിനും മാർഗനിർദ്ദേശങ്ങൾ ഇല്ലെന്ന കാരണത്താലാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയിലാണ് കോടതി നടപടി. അതേസമയം പണം കണ്ടെത്താനുള്ള ഉത്തരവ് പൂർണമായും കോടതി സ്റ്റേ ചെയ്തിട്ടില്ല.

സ്‌പോൺസർഷിപ്പിലൂടെയും മറ്റും ജില്ലാകളക്ടർമാർ നടത്തിപ്പ് ചെലവ് കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരും, സർക്കാർ ജീവനക്കാരും നവകേരളാ സദസിന്റെ ഭാഗമാകുന്നത് വിലക്കണമെന്നാവശ്യം. ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും. അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരം ജില്ലാ കളക്ടർമാർ പാരിതോഷികങ്ങൾ കൈപ്പറ്റാൻ പാടുള്ളതല്ല, കൂടാതെ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ പരിപാടികൾക്കാണെങ്കിൽ കൂടി പണം കണ്ടെത്താനും പാടില്ല. അതിനാൽ സർക്കാരിറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ വാദിക്കുന്നു.