തലശ്ശേരി: ഭർത്താവിന്റെ പീഡനം സഹിക്ക വയ്യാതെ യുവതി കുട്ടിയെയും എടുത്ത് കിണറ്റിൽ ചാടിയപ്പോൾ രണ്ടര വയസുകാരൻ മരിച്ച കേസിൽ അമ്മയെ ജീവപര്യന്തം തടവും 25,000 രൂപ പിഴശിക്ഷയും വിധിച്ചു. തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ്. എ. വി. മൃദുലയാണ് കേസിൽ വിധി പറഞ്ഞത്.

കൊറ്റാളിയിലെ പാടിയിൽ വീട്ടിൽ അനൂപിന്റെ ഭാര്യ ബക്കളം കാനൂലിലെ പുന്നക്കുളങ്ങര കൂനൂൽ വീട്ടിൽ ഉഷയാണ് 44 ശിക്ഷിക്കപ്പെട്ടത്.. ഉഷയുടെ മകൻ അക്ഷയ് (രണ്ടര) ആണ് കിണറ്റിൽ മുങ്ങി മരിച്ചത്.

2015 ജൂലായ് 12 ന് പുലർ ച്ചെയാണ് കേസിനാസ്പദമായ സംഭവം. ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് പിഞ്ചു മകനെയുമെടുത്ത് ഉഷ ജീവ നൊടുക്കാൻ ഭർതൃവീട്ടിലെ കിണറ്റിൽ ചാടുകയായിരുന്നു.

കൊറ്റാളിയിലെ ശ്രീല നിവാസിൽ സി. വി.ശ്രീലേഷിന്റെ പരാതി പ്രകാരമാണ് കേസ്. ഇന്ത്യൻ ശിക്ഷാ നി യമം 302, 309 വകുപ്പിലാണ് ശിക്ഷ. 302 ൽ ജീവപര്യന്തം സാധാരണ തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. പ്രതി പിഴ അടക്കുന്നില്ലെങ്കിൽ ഒരു മാസം അധിക തടവ് അനുഭവിക്കണം. 309 വകുപ്പിൽ ഒരു വർഷം തടവ് ശിക്ഷ വേറെയുമുണ്ട്.

പൊലീസ് ഇൻസ്‌പെക്ടർ എംപി.ആസാദാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ ജയറാംദാസ് ഹാജരായി.