ന്യൂഡൽഹി: ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റു. ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുത്തു. ദൈവ നാമത്തിലായിരുന്നു ചന്ദ്രചൂഡിന്റെ സത്യപ്രതിജ്ഞ. യു.യു. ലളിതിന്റെ പിൻഗാമിയായിവരുന്ന പുതിയ ചീഫ് ജസ്റ്റിസ് പരമോന്നത ന്യായാധിപന്റെ കസേരയിൽ രണ്ടു വർഷമുണ്ടാകും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിലായതിനാൽ പ്രധാനമന്ത്രി ചടങ്ങിലെത്തിയില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും നീണ്ട കാലയളവ് (1978 -1985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് 2024 നവംബർ 24ന് വിരമിക്കും.

1959 നവംബർ 11നാണ് ജനനം. മുംബൈയിലെ കോൺവെന്റ് സ്‌കൂൾ വിദ്യാഭ്യാസത്തിനും ഡൽഹി സെന്റ് സ്റ്റീഫൻസ് പഠനത്തിനും ശേഷം ഡൽഹി സർവകലാശാലയിൽനിന്ന് നിയമബിരുദവും അമേരിക്കയിലെ ഹാർവഡ് ലോ സ്‌കൂളിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും ജുഡീഷ്യൽ സയൻസിൽ ഡോക്ടറേറ്റും നേടി.

1998ൽ 39ാം വയസ്സിൽ മുതിർന്ന അഭിഭാഷകനായി. എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ കാലത്ത് അഡീഷനൽ സോളിസിറ്റർ ജനറൽ പദവിയിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വാജ്‌പേയി അധികാരത്തിലിരിക്കുമ്പോൾതന്നെ ബോംബെ ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയായി. 2000 മാർച്ച് 29നാണ് അഡീഷനൽ ജഡ്ജിയായത്. 2013 ഒക്ടോബർ 31ന് അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2016 മെയ്‌ 13ന് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.

നിരവധി ശ്രദ്ധേയ വിധികൾ പുറപ്പെടുവിച്ച ജസ്റ്റിസാണ് ഡി വൈ ചന്ദ്രചൂഡ്. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സേഫ്റ്റിവാൽവാണെന്ന ഒറ്റ പരാമർശം മാത്രം മതിയാകും പരമോന്നത നീതി പീഠത്തിന്റെ അടുത്ത തലവനെ വരച്ച് കാട്ടാൻ. ധസ്ത്രീ സ്വാതന്ത്ര്യം , ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം,പൗരന്റെ സ്വകാര്യത, ആധാർ നിയമം, വിവാഹേതര ലൈംഗിക ബന്ധം, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങി സുപ്രീ കോടതി ഭരണഘടനാ ബഞ്ച് പുറത്തിറക്കിയ സുപ്രധാന വിധികളിൽ എല്ലാം ജ. ചന്ദ്രചൂഡിന്റെ വ്യത്യസ്തമായ കയ്യൊപ്പുണ്ടായിരുന്നു.

സുപ്രധാനകേസുകളിലെ വിധികളിലൂടെയും ,നീരീക്ഷണങ്ങളിലൂടെയും ചന്ദ്രചൂഡ് എന്നും വാർത്തകളിൽ ഇടംനേടി. സ്ത്രീകളുടെ ആരാധനാവകാശത്തെ ഇല്ലാതാക്കാൻ മതങ്ങൾക്ക് കഴിയില്ലെന്ന് ശബരിമലയിലെ സ്ത്രീപ്രവേശന വിധിയിലെ പരാമർശം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിയ സുപ്രധാന വിധിയിലും ചന്ദ്രചൂഡിന് പങ്കാളിത്തമുണ്ടായിരുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചും വിവാഹേതരബന്ധം ക്രിമിനൽ കുറ്റമാക്കുന്ന വകുപ്പ് റദ്ദാക്കിയും പിതാവ് വൈ വി ചന്ദ്രചൂഡിന്റെ വിധികൾ ഡി വൈ ചന്ദ്രചൂഡ് രണ്ട് തവണ തിരുത്തി. ഡൽഹി സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ ഡി വൈ ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചു.