- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആസാദി കശ്മീർ' പരാമർശം കെ ടി ജലീലിനെ വെള്ളം കുടിപ്പിക്കും; ഹർജിയിൽ ഡൽഹി കോടതി റിപ്പോർട്ട് തേടി; അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഡൽഹി പൊലീസ്; കുറ്റം രാജ്യദ്രോഹമെന്നും കേരളത്തിലെ നിയമ നടപടികളിൽ വിശ്വാസമില്ലെന്നും ഹർജിക്കാരൻ
ന്യൂഡൽഹി: 'ആസാദി കശ്മീർ' പരാമർശത്തിൽ കെ ടി ജലീലിന് കുരുക്കു മുറുകുന്നു. ജലീലിനെതിരെയുള്ള പരാതിയിൽ ഡൽഹി പൊലീസിനോട് റിപ്പോർട്ട് തേടി ഡൽഹി റോസ് അവന്യൂ കോടതി. ചൊവ്വാഴ്‌ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം, ജലീലിനെതിരെയുള്ള പരാതി അന്വേഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് നിയമിച്ചു. തിങ്കളാഴ്ചയാണ് പരാതി അന്വേഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥനെ നിയമിച്ചത്.
കെ ടി ജലീലിനെതിരെ ഡൽഹി റോസ് അവന്യു കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേരളത്തിലെ നിയമനടപടികളിൽ വിശ്വാസമില്ലെന്നും ഹർജിക്കാരൻ വിശദീകരിച്ചു. അഭിഭാഷകൻ ജി എസ് മണിയാണ് ജലീലിനെതിരെ ഹർജി നൽകിയത്. ഇന്ത്യ അധീന കാശ്മീർ, ആസാദ് കാശ്മീർ തുടങ്ങിയ പരാമർശങ്ങളോട് കൂടിയ ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് വിവാദമായത്.
വിവാദ പോസ്റ്റിൽ പത്തനംതിട്ട കീഴ്‌വായ്‌പ്പൂർ പൊലീസ് കേസെടുത്തിരുന്നു. കലാപ ആഹ്വാന ഉദ്ദേശത്തോടെയാണ് ജലീൽ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയത്. 53 ബി പ്രകാരമാണ് വകുപ്പുകൾ ചുമത്തിയത്. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർധ വളർത്താൻ ശ്രമിച്ചെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കെടി ജലീൽ ഇന്ത്യൻ ഭരണഘടനയെ അപമാനിക്കാൻ ശ്രമിച്ചെന്നും എഫ് ഐ ആറിൽ പറയുന്നു. ആർഎസ്എസ് ജില്ലാ പ്രചാരക് പ്രമുഖ് അരുൺ മോഹനാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ജുഡീഷ്യൽ മഡജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും ജലീലിന്റെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള തുടർ നടപടികളിലേക്ക് പൊലീസ് കടക്കുക. അതേസമയം ജലീലിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് എ ബി വി പി നൽകിയ പരാതിയിൽ കേസെടുക്കേണ്ടന്നാണ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രൊസിക്യൂഷൻ നൽകിയ നിയമോപദേശം.
പാക്കിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം 'ആസാദ് കാശ്മീർ' എന്നറിയപ്പെട്ടു എന്നാണ് ജലീൽ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞത്. വിഭജന കാലത്ത് കശ്മീരിനെയും രണ്ടായി പകുത്തെന്ന് ജലീൽ പറയുന്നു. ജമ്മുവും കാശ്മീർ താഴ്‌വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നും ജലീലിന്റെ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. അതേസമയം, പ്രതിഷേധങ്ങളെ തുടർന്ന് ജലീൽ പിന്നീട് തന്റെ പരാമർശങ്ങൾ പിൻവലിച്ചിരുന്നു.