ന്യൂഡൽഹി: ആർ.എസ്.എസ് നേതാവ് കതിരൂർ മനോജ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. സിബിഐയുടെ ആവശ്യം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്ന് നിരീക്ഷിച്ചാണ് കോടതി തള്ളിയത്. നാല് മാസത്തിനുള്ളിൽ കേസിന്റെ നടപടികൾ പൂർത്തിയാക്കണമെന്ന് വിചാരണക്കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി.

എറണാകുളത്ത് സിബിഐ കോടതി തന്നെയാണ് കതിരൂർ മനോജ് കൊലക്കേസ് വിചാരണ നടത്തുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് വിമർശനത്തോടെ സിബിഐയുടെ ഹരജി തള്ളിയത്. സിബിഐയുടെ അവശ്യ പ്രകാരമാണ് നേരത്തെ തലശേരിയിൽ നിന്നും എറണാകുളത്തേക്കു വിചാരണ മാറ്റിയത്. പി ജയരാജൻ ഉൾപ്പെടെയുള്ളവർ പ്രതികളായ കേസ് കേരളത്തിന് വെളിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ സിബിഐ ഇന്നും ഉറച്ചു നിൽക്കുകയായിരുന്നു .

കേസ് സ്വാധീനപ്പെടാനുള്ള സാധ്യതയ ഉയർത്തിക്കാട്ടിയത് ഈ വാദം ഉയർത്തിയത്. എന്നാൽ 2018ൽ സമർപ്പിക്കപ്പെട്ട ട്രാൻസ്ഫർ പെറ്റിഷൻ നീട്ടി കൊണ്ടുപോയത് സിബിഐ തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണ കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ കൃഷ്ണമുരാരി, രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേസ് പരിഗണിക്കുന്നതിന് മുൻപേ ഹരജിയിൽ കക്ഷി ആക്കണമെന്ന് പി ജയരാജൻ ഉൾപ്പെടെ 23 പ്രതികൾ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

കേസിലെ വിചാരണ മതിയായ കാരണങ്ങൾ ഇല്ലാതെ കേരളത്തിന് പുറത്തേക്ക് മാറ്റാൻ കരുനീക്കിയ സിബിഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനങ്ങൾ കനത്ത തിരിച്ചടിയായി. കേസിലെ മൂന്നാം പ്രതിയായ പ്രകാശനെ കക്ഷി ചേർത്താണ് സിബിഐ ട്രാൻസ്ഫർ പെറ്റിഷൻ ഫയൽ ചെയ്തിരുന്നത്. തികച്ചും അനാവശ്യമായ നടപടിയാണ് സിബിഐയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതെന്ന് പ്രകാശന് വേണ്ടി ഹാജരായ അഡ്വ. എം എൽ ജിഷ്ണു വാദിച്ചു.

സിബിഐ പെറ്റിഷന് പിന്നിൽ ന്യായീകരിക്കാവുന്ന ഒരു കാരണം പോലുമില്ല. വിചാരണ കേരളത്തിന് പുറത്തേക്ക് മാറിയാൽ നൂറുകണക്കിന് സാക്ഷികൾക്ക് അത് ബുദ്ധിമുട്ടാകും. വിചാരണയെ അത് പ്രതികൂലമായി ബാധിക്കുമെന്നും അഭിഭാഷകൻ ചൂണ്ടികാണിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി ഹമീദ് ഹാജരായി.