- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്തു കൈമാറ്റം: രജിസ്ട്രേഷന് മുന്നാധാരം നിർബന്ധമല്ലെന്ന് ഹൈക്കോടതി; വ്യക്തി അയാളുടെ കൈവശാവകാശം മാത്രമാണ് കൈമാറുന്നതെന്ന് കോടതി
കൊച്ചി: വസ്തുവിന്റെ കൈവശാവകാശം മറ്റൊരാൾക്ക് കൈമാറി രജിസ്റ്റർ ചെയ്യാൻ മുന്നാധാരം നിർബന്ധമല്ലെന്ന് ഹൈക്കോടതി. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താൽ കൈവശാവകാശം കൈമാറി രജിസ്റ്റർ ചെയ്യാൻ സബ് രജിസ്ട്രാർ അനുവദിച്ചില്ലെന്നാരോപിച്ച് പാലക്കാട് ആലത്തൂരിലെ ബാലചന്ദ്രൻ, പ്രേമകുമാരൻ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ഉത്തരവ്.
വ്യക്തി അയാളുടെ കൈവശാവകാശം മാത്രമാണ് കൈമാറുന്നതെന്നാണ് കോടതി വിലയിരുത്തിയത്. ഇത് അനുസരിച്ചാണ് സിംഗിൾബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചത്. രജിസ്‌ട്രേഷനിലൂടെ ഒരു വ്യക്തി അയാളുടെ പക്കലുള്ള അവകാശം മാത്രമാണ് മറ്റൊരാൾക്ക് കൈമാറുന്നത് എന്നതിനാൽ മുൻകാല ആധാരം ഹാജരാക്കണമെന്ന് പറഞ്ഞ് രജിസ്‌ട്രേഷൻ നിഷേധിക്കാൻ സബ് രജിസ്ട്രാർക്ക് സാധിക്കില്ല.
കൈവശാവകാശം കൈമാറി രജിസ്‌ട്രേഷൻ നടത്താൻ നിയമപ്രകാരം വിലക്കില്ലെന്നും കൈവശത്തിന്റെ അടിസ്ഥാനം പാട്ടാവകാശമാണോ ഉടമസ്ഥാവകാശമാണോ എന്നത് സബ് രജിസ്ട്രാർമാർ നോക്കേണ്ടതില്ലെന്നും സുമതി കേസിൽ ഹൈക്കോടതി വിധിച്ചിട്ടുള്ളത് കോടതി ചൂണ്ടിക്കാട്ടി. ഏതുതരത്തിലായാലും ഒരാൾക്ക് ലഭ്യമായ അവകാശം മാത്രമാണ് കൈമാറ്റം ചെയ്യുന്നത്.
പ്രമാണത്തിലെ വാചകങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഉടമസ്ഥത ഉൾപ്പെടെ അവകാശങ്ങൾ അന്തിമമായി സ്ഥാപിക്കപ്പെടുന്നില്ലെന്നും മുൻ ഉത്തരവിലുണ്ട്. രജിസ്‌ട്രേഷൻ നിയമത്തിലെ 17ാം വകുപ്പ് പ്രകാരം മുന്നാധാരം നിഷ്‌കർഷിക്കാനാവില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. കൈവശാവകാശം പോലും കൈമാറ്റം ചെയ്യാനാകുമെന്നും സർക്കാർ ഭൂമിയല്ലാത്തതിനാൽ രജിസ്‌ട്രേഷൻ നിഷേധിക്കാനാവില്ലെന്നും ഹർജിക്കാർ വാദിച്ചു.
വസ്തുവിൽ വെറും പാട്ടം അവകാശപ്പെട്ട സാഹചര്യത്തിലാണ് അത് ആവശ്യപ്പെട്ടതെന്ന് ഗവൺമെന്റ് പ്ലീഡർ വാദിച്ചു. മറ്റു നടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് ഹർജിക്കാർക്ക് രജിസ്‌ട്രേഷൻ അനുവദിക്കാൻ കോടതി നിർദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ