തിരുവനന്തപുരം: കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ചതിനെതിരായ കേസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. സെനറ്റ് അംഗങ്ങൾക്കെതിരായ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. 

ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹർജികളിൽ വിധി പറഞ്ഞത്. കേസിൽ ഹൈക്കോടതി വിധിയുടെ പകർപ്പ് കിട്ടിയ ശേഷം അപ്പീൽ സാധ്യത പരിശോധിക്കുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

ഗവർണറുടെ നടപടി ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സെനറ്റംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നാണ് ഗവർണർ ആരോപിച്ചത്. ചാൻസലറായ തനിക്കെതിരെ പ്രവർത്തിക്കാനാണ് സെനറ്റ് ശ്രമിച്ചതെന്നും ഗവർണർ ആരോപിച്ചിരുന്നു.

താൻ നാമനിർദ്ദേശം ചെയ്ത സെനറ്റംഗങ്ങൾ അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പരാജയപെട്ടതിനെ തുടർന്നാണ് പുറത്താക്കിയതെന്ന് ഗവർണർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

ഗവർണർ നാമനിർദ്ദേശം ചെയ്തവരാണെങ്കിലും സ്വതന്ത്രമായ തീരുമാനം എടുക്കാൻ സെനറ്റംഗങ്ങൾക്ക് അവകാശമുണ്ടെന്ന വാദമാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചത്. നിയമപ്രകാരം നോട്ടീസ് നൽകിയാണോ അംഗങ്ങളെ പുറത്താക്കിയതെന്ന കാര്യത്തിൽ ചാൻസലറായ ഗവർണറുടെ മറുപടി കോടതി തേടിയിരുന്നു.

വിസിയെ തെരഞ്ഞെടുക്കാനുള്ള സർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണ്ണർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സെനറ്റ് അംഗങ്ങൾ തീരുമാനമെടുക്കാതെ വന്നതോടെയാണ് ചാൻസലർ കൂടിയായ ആരിഫ് മുഹമ്മദ് ഖാൻ സെനറ്റ് അംഗങ്ങളെ പിൻവലിച്ചത്. പിന്നീട് അദ്ദേഹം വിസി നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. ചാൻസലർക്ക് താത്പര്യം നഷ്ടമായാൽ അംഗങ്ങളെ പിൻവലിക്കാമെന്ന വ്യവസ്ഥ അനുസരിച്ചായിരുന്നു ഗവർണറുടെ വിവാദ നടപടി.