തിരുവനന്തപുരം: കോവളത്ത് ചെന്തിലാക്കരി കണ്ടൽക്കാട്ടിൽ ലത്വാനിയൻ സ്വദേശിനിയായ വിദേശ വനിതയെ കഞ്ചാവ് ബീഡി നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയിൽ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്ത പ്രതികളെ തലസ്ഥാന വിചാരണ കോടതി രൂക്ഷമായി വിമർശിച്ചു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാറാണ് പ്രതികളെ രൂക്ഷമായി വിമർശിച്ചത്. ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി. നാളെ (ശനിയാഴ്ച) ഹാജരാകാൻ അന്ത്യശാസനം നൽകി. പ്രതികൾ ഇന്ന് നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

രണ്ടും പ്രതികളെയും തലസ്ഥാനത്തെ വിചാരണ കോടതി ഇന്ന് നേരിട്ട് ചോദ്യം ചെയ്യാനിരിക്കെയാണ് പ്രതികൾ ഹാജരാകാത്തത്. പ്രതിക്കൂട്ടിൽ നിന്നും പ്രതികളെ ഡയസിന് സമീപം വിളിച്ചു വരുത്തി 2 പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്താണ് മൊഴി രേഖപ്പെടുത്തുന്നത്. സാക്ഷി വിസ്താര വിചാരണയിൽ കോടതി മുമ്പാകെ വന്ന 30 സാക്ഷി മൊഴികളുടെയും തെളിവിൽ സ്വീകരിച്ച 41 രേഖകളുടെയും 8 തൊണ്ടി മുതലുകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കുറ്റപ്പെടുത്തുന്ന സാഹചര്യങ്ങൾ വച്ചു കൊണ്ട് കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് പ്രതികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് പ്രതികളെ കോടതി ചോദ്യം ചെയ്യുന്നത്. യുവതിയുടെ സഹോദരി എല്ലാ വിചാരണ ദിവസവും കോടതിയിൽ ഹാജരായി വിചാരണ വീക്ഷിച്ചിരുന്നു. വെള്ളിയാഴ്ചയും ഹാജരായി.

കോവളത്തെ ഒരു സ്ഥാപനത്തിൽ കെയർ ടെയ്ക്കർ ജോലിയുള്ള തിരുവല്ലം വെള്ളാർ വടക്കേ കൂനം തുരുത്തി വീട്ടിൽ ഉമേഷ് ( 28 ) , ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാർ ( 24 ) എന്നിവരാണ് ലിഗ കൊലക്കേസിൽ വിചാരണ നേരിടുന്ന ഒന്നും രണ്ടും പ്രതികൾ.
2018 മാർച്ച് 14 നാണ് കേസിനാസ്പദമായ പീഡന , കൊലപാതക സംഭവം നടന്നത്. 37-ാം നാൾ ഏപ്രിൽ 20നാണ് അഴുകി ജീർണിച്ച തലവേർപ്പെട്ട നിലയിൽ മൃതശരീരം കണ്ടെടുക്കുന്നത്. ലാത്വിയൻ യുവതിയെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിക്കാമെന്നും കഞ്ചാവ് ബീഡി (വൈറ്റ് ബീഡി) നൽകാമെന്ന് പ്രലോഭിപ്പിച്ച് കോവളം വാഴമുട്ടം ചെന്തിലാക്കരി കുറ്റിക്കാട്ടിൽ വഞ്ചിയിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം പ്രതികൾ കാട്ടുവള്ളി കഴുത്തിൽ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

യുവതിയുടെ ശരീരത്തിൽ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളുമാണ് പ്രതികളിലേക്ക് അന്വേഷണം ചെന്നെത്തിയത്. പോത്തൻകോട് ആയുർവ്വേദ കേന്ദ്രത്തിൽ മാനസിക ചികിത്സക്കായെത്തിയ യുവതി ആശ്രമ അധികൃതരുടെ കണ്ണു വെട്ടിച്ച് 800 രൂപയുമായി ഓട്ടോയിൽ കയറി കോവളം ഗ്രോ ബീച്ച് തീരത്തെത്തുകയായിരുന്നു. പ്രതികൾ ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പരിചയപ്പെടുത്തി വിദേശ വനിതയെ സമീപിക്കുകയായിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് മോട്ടോർ ഘടിപ്പിച്ച വഞ്ചിയിൽ കയറ്റി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ എത്തിക്കുകയായിരുന്നു. കഞ്ചാവ് ബീഡി നൽകി മയക്കി പീഡിപ്പിച്ചു. ഉറക്കമുണർന്ന ശേഷം വീണ്ടും പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തതിനെ തുടർന്ന് കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴിയായി പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുള്ളത്.

വള്ളിയിൽ കുടുങ്ങി മൃതശരീരം തറയിൽ തട്ടി നിന്നതിന് 1.5 മീറ്റർ മാറിയാണ് ഉടൽ വേർപെട്ട ലിഗയുടെ തല കിടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മുൻ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ. ദിനിൽ തലസ്ഥാനത്തെ വിചാരണ കോടതിയിൽ മൊഴി നൽകി. അഴുകി ജീർണ്ണിച്ച് തല വേർപെട്ടതാകാമെന്ന് ക്രൈം സീൻ പരിശോധിച്ച ഡോ.സുനു കുമാർ അഭിപ്രായപ്പെട്ടതായും ദിനിൽ മൊഴി നൽകി. അൽപ്പം ചെരിഞ്ഞ് ആറിന്റെ തിരമായ ചെരിഞ്ഞ പ്രതലമായതിനാൽ തല ഉരുണ്ടു പോയതാണ്. മുമ്പാകെയാണ് മുപ്പതാം സാക്ഷിയായി ദിനിൽ മൊഴി നൽകിയത്. താൻ തയ്യാറാക്കിയ മഹസർ , പ്രേത വിചാരണ റിപ്പോർട്ട് ഉൾപ്പെടെയുള്ള റിക്കോർഡുകൾ പരിശോധിച്ചാണ് ഡോ. സുനു കുമാർ ക്രൈം സീൻ റിപ്പോർട്ട് തയ്യാറാക്കിയതിനാൽ അതിലെ ഉള്ളടക്കം പ്രസക്തമാണെന്ന് തനിക്ക് ബോധ്യമായി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം കഴുത്തിനേറ്റ മാരക മുറിവെന്നാണ്.

അന്താരാഷ്ട്ര തലത്തിൽ ഹൈക്കമ്മീഷനും എംബസിയും ഉന്നത തലത്തിൽ ഇടപെട്ടതോടെയാണ് പരാതിക്ക് മേൽ കിടന്നുറങ്ങിയ തിരുവല്ലം പൊലീസിന് അനക്കം വച്ചത്. ഒടുവിൽ ദിവസങ്ങൾ പഴകി കഴുത്തു വേർപെട്ട് കാട്ടു വള്ളി പടർപ്പിൽ ഉടൽ വേർപെട്ട് അഴുകിയ നിലയിലുള്ള ലിഗയുടെ ഭൗതിക ശരീരമാണ് പൊലീസ് കണ്ടെടുത്തത്. അനാശാസ്യം , ചീട്ടുകളി തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന സ്റ്റേഷനതിർത്തിക്കകമായ കുറ്റിക്കാടിനെപ്പറ്റിയും പ്രതികളുടെ നടത്തയെക്കുറിച്ചും കൃത്യമായി അറിയാവുന്ന തിരുവല്ലം പൊലീസ് ഉറക്കം നടിച്ചതാണ് വിദേശ വനിതയെ കണ്ടെത്താൻ വൈകിയത്. സ്റ്റേഷനതിർത്തിക്കകം യുവതി ഉണ്ടായിട്ടും അന്വേഷിക്കാൻ മെനക്കെടാതെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാന്ന് പൊലീസ് ധൃതി കാട്ടിയതെന്ന ആക്ഷേപവും ഉയർന്നിരുന്നു.

വിദേശ വനിതയുടെ കൊലക്ക് ശേഷമാണ് ഉമേഷിനെതിരെ 2017 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പോക്‌സോ കോടതിയിൽ കോവളം പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ തയ്യാറായത്. ഇതിൽ നിന്നു തന്നെ പ്രതികൾക്ക് പൊലീസിലുള്ള സ്വാധീനം വെളിവാകുന്നതാണ്. ആ കേസിൽ ഉമേഷ് ഹാജരാകാൻ പോക്‌സോ കോടതി ഉത്തരവിട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 366 , 376 എന്നിവയും പോക്‌സോ നിയമത്തിലെ 3 , 4 , 5 (1) , 6 എന്നീ വകുപ്പുകളും ചുമത്തിയാണ് കോവളം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.