ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസിൽ സുപ്രംകോടതിയിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു. ഇന്നു കേസ് പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സിടി രവികുമാർ പിന്മാറിയതിനെത്തുടർന്നാണ് മാറ്റം. ഹൈക്കോടതിയിൽ കേസ് കേട്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രവികുമാറിന്റെ പിന്മാറ്റം. ജസ്റ്റിസ് എംആർ ഷായും ജസ്റ്റിസ് രവികുമാറും അടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കുമെന്നായിരുന്നു അറിയിപ്പ്.

കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. ഇതു 26-ാം തവണയാണ് ലാവലിൻ കേസ് മാറ്റിവയ്ക്കുന്നത്. പനിയെ തുടർന്ന് ചികിത്സയിലായതിനാൽ ഹർജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തെക്ക് മാറ്റി വെയ്ക്കക്കണമെന്ന് ആവശ്യപ്പെട്ട് ഊർജ വകുപ്പു മുൻ ജോയിന്റ് സെക്രട്ടറി എഫ്രാൻസിസിന്റെ അഭിഭാഷകൻ എം എൽ ജിഷ്ണു കത്തു നൽകിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹർജിയും വിചാരണ നേരിടാൻ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവരുടെ ഹർജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.

പല തവണ മാറ്റി വെച്ച ലാവലിൻ ഹർജികൾ ഏറ്റവും അവസാനം സുപ്രീംകോടതി പരിഗണിച്ചത് കഴിഞ്ഞ വർഷം നവംബറിലായിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചായിരുന്നു ഹർജികൾ അന്ന് പരിഗണിച്ചിരുന്നത്. ജസ്റ്റിസ് യു.യു. ലളിത് വിരമിച്ച ശേഷം പിന്നീട് ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നില്ല. ലാവലിൻ ഹർജികൾ പരിഗണിക്കുന്നത് അനന്തമായി നീണ്ടു പോകുന്നുവെന്ന പരാതികൾ നിലനിൽക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹർജികൾ പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തത്.

ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവർ ഇന്ന് പരിഗണിക്കുന്ന 21-ാമത്തെ കേസാണ് ലാവലിനുമായി ബന്ധപ്പെട്ട ഹർജികൾ. കേസിൽ സിബിഐയ്ക്ക് വേണ്ടി നേരത്തെ ഹാജരായിരുന്നത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയായിരുന്നു.

എന്താണ് ലാവലിൻ കേസ്?

ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ് എൻ സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന്റെ അടിസ്ഥാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.

നാല് മന്ത്രിസഭ അഞ്ച് വൈദ്യുത മന്ത്രിമരാണ് കേസിൽ ആരോപണ വിധേയരായിട്ടുള്ളത്. 1995-ൽ യുഡിഎഫ് സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി കാർത്തികേയനാണ് കമ്പനിയുമായുള്ള ആദ്യ ധാരണാപത്രം ഒപ്പു വയ്ക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു. ഇതിന് പിന്നാലെ വന്ന ഇ കെ നയനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയായിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയൻ. ഇദ്ദേഹമാണ് ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പുവച്ചത്.

പിന്നീട്, 2001 മെയ് മാസത്തിൽ വീണ്ടും അധികാരത്തിൽ എത്തിയ യുഡിഎഫ് സർക്കാർ കാലത്താണ് കരാർ പ്രകാരമുള്ള നിർമ്മാണ ജോലികൾ പൂർത്തിയാക്കിയത്. കടവൂർ ശിവദാസനായിരുന്നു എകെ ആന്റണി സർക്കാരിലെ വൈദ്യുത മന്ത്രി. പിന്നീട്, ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കെയാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. എസ്എൻസി ലാവലിൻ കരാറുകൾ തുടങ്ങിയത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാരാണ് വൈദ്യുത വകുപ്പ് ഭരിച്ചിരുന്നത്. ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ സർക്കാർ ഏജൻസികൾ നൽകേണ്ട 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്.

ലാവ്‌ലിൻ കരാറിനെ കുറിച്ച് സംസാരിക്കുമ്പോൾ ഇ.ബാലാനന്ദൻ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച പറയാതെ പോകാനാകില്ല.നായനാർ സർക്കാർ നിയോഗിച്ച കമ്മീഷൻ.ഈ പദ്ധതിക്ക് 105കോടിയാണ് നിശ്ചയിച്ചത്. കേന്ദ്രസർക്കാർ സ്ഥാപനമായ ഭെല്ലിനെ ഏൽപിക്കാനായിരുന്നു കമ്മീഷൻ ശുപാർശ.ഇത് മറികടന്നാണ് ലാവ്‌ലിൻ വന്നത്. അതും ടെൻഡറില്ലാതെയാണ് കൊടുത്തത്. 1997 ഫെബ്രുവരി 10നാണ് കരാറിന് മന്ത്രിസഭയുടെ പച്ചക്കൊടി കാട്ടിയത്. ലാവ്‌ലിൻ കമ്പനിയും വൈദ്യുത ബോർഡും തമ്മിൽ ധാരണപത്രമായി.ഒപ്പം മലബാർ കാൻസർ സെന്റർ സ്ഥാപിക്കാൻ 98കോടി രൂപയുടെ കനേഡിയൻ വാഗ്ദാനവും.ഇവിടം മുതൽ പൊരുത്തക്കേടുകൾ തുടങ്ങുന്നു.