ന്യൂഡൽഹി: രാജ്യത്ത് ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നത് കേന്ദ്രസർക്കാറിന്റെ പരിഗണനയിൽ. ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കുന്നതാണ് കേന്ദ്രം പരിഗണിക്കുന്നത്. ലൈംഗിക ബന്ധത്തിനുള്ള അനുമതിയിൽ പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ് കേന്ദ്ര നിയമ കമ്മീഷൻ രംഗത്തെത്തി. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോടാണ് അഭിപ്രായം തേടിയത്. പ്രായപരിധി 18- ൽ നിന്ന് 16 ആക്കി കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്.

നിലവിൽ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം അനുമതിയോടെയാണെങ്കിലും ഇന്ത്യയിൽ കുറ്റകരമാണ്. പോക്സോ വകുപ്പ് പ്രകാരം ഇത്തരം സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കാറാണ് പതിവ്. എന്നാൽ പല സംസ്ഥാനങ്ങളിലും 16 വയസ്സ് കഴിഞ്ഞവർ പരസ്പരം പ്രണയത്തിലായി സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ഒട്ടനേകം സംഭവങ്ങൾ കോടതികൾക്ക് മുന്നിൽവന്നു.

ഇത്തരം കേസുകളിൽ പ്രായപരിധിയിലെ വ്യത്യാസത്തിനായി നിയമനിർമ്മാണം സാധ്യമാണോ എന്ന് കർണാടക, മധ്യപ്രദേശ് ഹൈക്കോടതികൾ കേന്ദ്ര നിയമ കമ്മീഷനോട് ആരാഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോഴത്തെ നടപടി. മെയ് 31-ന് വനിത ശിശുക്ഷേമ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്ര നിയമ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രായപരിധി സംബന്ധിച്ച ഇപ്പോഴത്തെ നിലപാട് സമൂഹ്യ യാഥാർഥ്യം കൂടി പരിഗണിച്ച് പുനഃപരിശോധിക്കണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയിലെ ചില ഗോത്ര വിഭാഗങ്ങളിൽ ഇപ്പോഴും ചെറിയ പ്രായത്തിൽ വിവാഹം നടക്കുന്നുണ്ട്. പരസ്പരം വിവാഹിതരായ ശേഷവും ആളുകൾ പോക്സോ കേസിൽ അറസ്റ്റിലായി ജയിയിൽ കിടക്കേണ്ടി വരുന്നു എന്ന വിഷയവും ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടുന്നു.