ന്യൂഡൽഹി: പാർലമെന്റിലെ ചോദ്യക്കോഴ വിവാദത്തിൽ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി. ഭാട്ടി എന്നിവരുടെ ബെഞ്ചാണ് ഹരജി കേൾക്കുക.

തനിക്കെതിരെ നടപടി എടുത്തത് ഒരു അന്വേഷണവും നടത്താതെയാണെന്നാണ് മഹുവയുടെ വാദം. തന്നെ പുറത്താക്കാൻ പുറത്താക്കാൻ പാർലമെന്റിന് അധികാരമില്ലെന്നും തന്റെ വാദം കേൾക്കാതെ നടപടിയെടുത്തത് ഭരണഘടന ലംഘനമാണെന്നും മഹുവ ഹർജിയിൽ ചൂണ്ടിക്കാട്ടി.

പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് രണ്ടുകോടി രൂപയും സമ്മാനങ്ങളും കൈപ്പറ്റിയെന്ന ആരോപണത്തിനൊടുവിലാണ് മഹുവയെ സഭയിൽ നിന്ന് പുറത്താക്കിയത്. മഹുവയുടെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്?വേഡും ദുരുപയോഗം ചെയ്തുവെന്നും ആരോപണമുണ്ടായി. ഈ ആരോപണങ്ങൾ ശരിവെച്ച എത്തിക്‌സ് കമ്മിറ്റി മഹുവയെ പുറത്താക്കാൻ ശിപാർശ ചെയ്യുകയായിരുന്നു.

ലോക്‌സഭ ശബ്ദവോട്ടോടെയാണ് മഹുവയെ പുറത്താക്കാനുള്ള നടപടി അംഗീകരിച്ചത്. എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ സമയം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ നടപടിയെടുത്തതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു.

ചോദ്യത്തിന് കോഴ വാങ്ങിയതിന് തെളിവില്ലെന്നാണ് മഹുവ ഉന്നയിക്കുന്ന പ്രധാന വാദം. പരാതിക്കാരായ നിഷികാന്ത് ദുബൈ എംപിക്കോ, മുൻ പങ്കാളി ആനന്ദ് ദെഹദ്രായിക്കോ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല. താൻ പണം വാങ്ങിയെന്ന് ദർശൻ ഹിരാനന്ദാനി നൽകിയ സത്യവാങ്മൂലത്തിലും പറയുന്നില്ല. ഭൂരിപക്ഷം എംപിമാരും ചോദ്യങ്ങൾ തയ്യാറക്കാൻ പാർലമെന്റ് പോർട്ടലിന്റെ ലോഗിൻ വിവരങ്ങൾ കൈമാറാറുണ്ട്. അത് തടയാൻ നിയമങ്ങൾ നിലവില്ലാല്ലായിരുന്നുവെന്നുമാണ് മഹുവയുടെ വാദം.