ന്യൂഡൽഹി: വിവാഹ ബന്ധത്തിലെ ഒരാൾ എതിർക്കുന്ന പക്ഷം വിവാഹ മോചനം അനുവദിക്കുന്നതിന് ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഭാര്യയുടെ എതിർപ്പ് തള്ളി വിവാഹ മോചനം അനുവദിക്കണമെന്ന ഭർത്താവിന്റെ ഹർജിയിലാണ് കോടതിയുടെ പ്രതികരണം.

ഇന്ത്യയിൽ വിവാഹ ബന്ധം ഗൗരവമുള്ളതാണ് .ഇന്നു വിവാഹം, നാളെ വിവാഹ മോചനം എന്ന പാശ്ചാത്യ രീതിയിലേക്കു നമ്മൾ എത്തിയിട്ടില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കൗൾ, അഭയ് ഓക്ക എന്നിവർ ഉൾപ്പെട്ട ബെഞ്ച് കേസ് പരിഗണിക്കവേ വാക്കാൽ പരാമർശിച്ചു.

വിവാഹത്തിന് ശേഷം 40 ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചതെന്നും പിന്നീട് രണ്ട് വർഷത്തോളമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും ഹർജിക്കാരൻ പറഞ്ഞു. എന്നാൽ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താൻ തയ്യാറാണെന്ന് യുവതി കോടതിയെ അറിയിച്ചു.

ദമ്പതികൾ ഒരുമിച്ചു ജീവിച്ചത് 40 ദിവസം മാത്രമാണെന്നതിനാൽ പരസ്പരം അറിയാൻ ഈ കാലയളവു മതിയാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരുകക്ഷികളും അംഗീകരിക്കുകയോ വിവാഹ ബന്ധം പരിഹരിക്കാനാവാത്ത വിധം തകരുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് വിവാഹ മോചനം അനുവദിക്കാനാവുക. ബന്ധം മുന്നോട്ടുകൊണ്ടുപോവാനാവുമെന്ന് ഒരു കക്ഷി പ്രതീക്ഷ വയ്ക്കുമ്പോൾ അതു ചെയ്യാനാവില്ലെന്നും കോടതി പറഞ്ഞു

ഭിന്നതകൾ പറഞ്ഞുതീർക്കാൻ രണ്ടു പേരും ഗൗരവപൂർണമായ ശ്രമം നടത്തണം. ഒരുമിച്ചു ജീവിക്കാനാവുമോയെന്ന കാര്യത്തിൽ പുനപ്പരിശോധന നടത്താൻ ദമ്പതികളോട് കോടതി ആവശ്യപ്പെട്ടു. മധ്യസ്ഥത്തിനായി കോടതി പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസിനെ നിയോഗിച്ചു.